കാലടി: കഴിഞ്ഞ ആറ് വർഷത്തിനിടെ കാലടി, അയ്യമ്പുഴ, അങ്കമാലി, എളമക്കര സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയായ അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടിൽ ടോണി ഉറുമീസി(33)നെ കാപ്പ ചുമത്തി ജയിലിലടച്ചു. വധശ്രമം, ദേഹോപദ്രവം, കവർച്ച, അന്യായമായി സംഘം ചേരൽ തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയിൽ എളമക്കര സ്റ്റേഷൻ പരിധിയിൽ റഷീദ് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച് 43,000 രൂപയും 85,000 രൂപ വിലവരുന്ന വാച്ചും കവർച്ച ചെയ്ത കേസിൽ ഉപാധികളോടെ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിൽ 8 ന് ജാമ്യ വ്യവസ്ഥകൾ ലംഘിക്കുകയും മഞ്ഞപ്രയിൽ ഗോൾബിൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടോണി ഏഴാം പ്രതിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം 25 പേരെ ജയിലിൽ അടച്ചതായും 26 പേരെ നാടുകടത്തിയതായും എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |