കൊല്ലം: മഹാമാരിയെ തളയ്ക്കാൻ ആരോഗ്യപ്രവർത്തകർ വിശ്രമമില്ലാതെ ജോലിയെടുക്കുമ്പോൾ ചവറ കെ.എം.എം.എൽ അവധികൾ ഉപേക്ഷിച്ച് ആശുപത്രികളിലേക്ക് പ്രാണവായു എത്തിക്കാനുള്ള പ്രയത്നത്തിലാണ്.കഴിഞ്ഞ വർഷം പുതിയ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചതു മുതൽ ഉപോത്പന്നമായ ദ്രവീകൃത ഓക്സിജൻ മെഡിക്കൽ ആവശ്യത്തിന് നൽകുന്നുണ്ട്. രണ്ടും നാലും ശനിയാഴ്ചകളും ഞായറാഴ്ചയും അവധിയായതിനാൽ ഓക്സിജൻ വിതരണം ഉണ്ടായിരുന്നില്ല. കൊവിഡ് ജനങ്ങളുടെ ശ്വാസം മുട്ടിച്ചു തുടങ്ങിയതോടെ ഇന്നലെ മുതൽ അവധി ഉപേക്ഷിച്ച് വിതരണം തുടങ്ങി. പ്രതിദിന ഉത്പാദനം ഉയർത്താൻ കഴിയാത്തതിനാലാണ് എല്ലാ ദിവസവും വിതരണം ചെയ്യുന്നത്.
ദിവസം 70 ടൺ
ടൈറ്റാനിയം ഡയോക്സൈഡ് പിഗ്‌മെന്റ് നിർമ്മാണത്തിനുള്ള ഇന്ധനത്തിനാണ് 2020 ഒക്ടോബറിൽ
കെ.എം.എം.എൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചത്. മുടക്കുമുതൽ 50 കോടി. ദിവസം 70 ടൺ ഓക്സിജൻ ഉത്പാദിപ്പിക്കും. ഇതിൽ 63 ടൺ വാതക ഓക്സിജൻ ഇന്ധനമായി ഉപയോഗിക്കും. ദ്രവരൂപത്തിൽ ലഭിക്കുന്ന ഏഴ് ടണ്ണാണ് മെഡിക്കൽ ആവശ്യത്തിന് നൽകുന്നത്. ഇന്നലെ വരെ 1,029 ടൺ ദ്രവ ഓക്സിജൻ നൽകി. പെട്രോളിയം ആൻഡ് എക്സ്‌പ്ളോസീവ് സേഫ്ടി ഓർഗനൈസേഷന്റെ അംഗീകാരമുള്ള ഏജൻസികൾക്കാണ് ഓക്സിജൻ കൈമാറുന്നത്. ഈ ഏജൻസികൾ ആശുപത്രികളിൽ എത്തിക്കും.
പ്രതിദിന ആവശ്യം 100 ടൺ
സംസ്ഥാനത്ത് ദിവസം ഏകദേശം 100 ടൺ ഓക്സിജൻ ആവശ്യമുണ്ട്. ഇതിന്റെ ഏഴ് ശതമാനത്തോളം കെ.എം.എം.എല്ലാണ് നൽകുന്നത്. തെക്കൻ കേരളത്തിലെ ആശുപത്രികളിലാണ് വിതരണം ചെയ്യുന്നത്. ഒരു ടൺ ഓക്സിജന് സർക്കാർ നിരക്ക് 11,500 രൂപ. കെ.എം.എം.എൽ പതിനായിരം രൂപയ്ക്കാണ് ഏജൻസികൾക്ക് നൽകുന്നത്.
''
ഓക്സിജന്റെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ് അവധി ദിനങ്ങളിലും വിതരണം ചെയ്യുന്നത്. ഇതിനായി ഓഫീസ് അവധി ഉപേക്ഷിച്ച് പ്രവർത്തിക്കുകയാണ്.
ഡി. ചന്ദ്രബോസ്
കെ.എം.എം.എൽ എം.ഡി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |