വീട്ടിലൊതുങ്ങി പ്രതിരോധം
കൊല്ലം: കൊവിഡ് വ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങളൊന്നാകെ സഹകരിച്ചു. കൊവിഡിനെ പ്രതിരോധിക്കാൻ വലിയൊരു വിഭാഗം ജനങ്ങളും വീടുകളിൽ ഒതുങ്ങിയതോടെ ജില്ലയിലൊന്നാകെ ഹർത്താൽ പ്രതീതിയായിരുന്നു.
ചുരുക്കം ചില പലചരക്ക്, പച്ചക്കറി കടകളൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. നിരത്തുകളിൽ വാഹനങ്ങൾ കുറവായിരുന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ മുടക്കമില്ലാതെ നടന്നു. വിവാഹ സംഘങ്ങളുടെ വാഹനങ്ങൾ തടസമില്ലാതെ സഞ്ചരിച്ചു. ശനിയാഴ്ച നിയന്ത്രണങ്ങൾ വകവയ്ക്കാതെ കുറച്ചധികം പേർ പുറത്തിറങ്ങിയതോടെ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. എന്നാൽ ഇന്നലെ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. വെറുതെ കറങ്ങാൻ ഇറങ്ങിയവരെ പൊലീസ് വെറുതെ വിട്ടതുമില്ല. പ്രധാന പാതകൾക്ക് പുറമേ ഇടറോഡുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. പ്രധാന ജംഗ്ഷനുകളിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചു.
സമ്പർക്ക വ്യാപനം കുറഞ്ഞേക്കും
പരിശോധന നടത്തുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ സാവധാനം കടന്നുപോകത്തക്ക വിധമാണ് ബാരിക്കേഡ് ക്രമീകരിച്ചിരുന്നത്. ഹോട്ടലുകളിൽ പകുതിയിലധികവും പ്രവർത്തിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ നിയന്ത്രണം സമ്പർക്ക വ്യാപനത്തിൽ വലിയ കുറവ് സൃഷ്ടിക്കുമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ.
ആളില്ലാതെ ആനവണ്ടികൾ തിരിച്ചുകയറി
ജില്ലയിലെ ഒൻപത് ഡിപ്പോകളിൽ നിന്നും ഏകദേശം നൂറോളം കെ.എസ്.ആർ.ടി.സി ബസുകൾ ഇന്നലെ നിരത്തിലിറക്കി. യാത്രക്കാരെ ലഭിക്കാഞ്ഞതോടെ ഒട്ടുമിക്ക ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി സർവീസുകളും ഉച്ചയ്ക്ക് മുൻപേ സർവീസ് അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തെ നിയന്ത്രണങ്ങൾക്കിടിയിലും സർവീസ് നടത്തിയതിലൂടെ കെ.എസ്.ആർ.ടി.സിക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്.
''
പൊലീസിന്റെ കർശന പരിശോധന തുടരും. കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ ജനങ്ങൾ സഹകരിക്കണം.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |