പൂവാർ: കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വി.ആർ.ഷിബുവിന്റെ (50) മൃതദേഹം അഴുകിയ നിലയിൽ വീട്ടിൽ കണ്ടെത്തി . തിരുപുറം ഷീലാ ഭവനിൽ പരേതനായ വർഗീസ്,രാജം ദമ്പതികളുടെ മകനാണ്. മൃതദേഹത്തിന് ഏകദേശം 5 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ മുതൽ വീട്ടിൽ നിന്ന് ദുർഗന്ധം പരന്നിരുന്നു. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി വീട് തുറന്നപ്പോഴാണ് കട്ടിലിൽ മൃതദേഹം കണ്ടത്.
കഴിഞ്ഞ 10 വർഷമായി ഭാര്യയുമായി അകന്ന്, വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഷിബു.15 വയസുള്ള മകൾ അമ്മയോടൊപ്പമാണ്.
ഹൃദയ സംബന്ധമായ അസുഖത്തിന് ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ മാസം 30 ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം ഷിബു മെഡിക്കൽ ലീവിലായിരുന്നതായി പൊലീസ് അറിയിച്ചു. മരണകാരണം ഹൃദയ സംബന്ധമായ അസുഖമാകാം എന്നാണ് പ്രാഥമിക നിഗമനം. റൂറൽ എസ്.പി, നെയ്യാറ്റിൻകര ഡിവൈ.എസ്.പി എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. പൂവാർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |