നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ 11 മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. കന്യാകുമാരി വള്ളവിള സ്വദേശികളായ ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഭാഗങ്ങൾ ഗോവൻ തീരത്ത് കണ്ടെത്തിയിട്ടുണ്ട്.
വള്ളവിള സ്വദേശികളായ കൈരാസന്റെ മകൻ ജോസഫ് ഫ്രാങ്ക്‌ളിൻ, ലിബർത്തോസിന്റെ മക്കളായ ജോൺ, ജെനിസ്റ്റോൺ, പീറ്ററിന്റെ മകൻ സുരേഷ്, ജോസഫിന്റെ മകൻ ജെബിഷ്, ലൂയിസിന്റെ മകൻ വിജീഷ്, രാജുവിന്റെ മകൻ സേട്രിക്ക്, സിലുവയുടെ മകൻ ഫ്രഡി, ജെറോമിന്റെ മകൻ ജഗൻ, പാക്കിയത്തിന്റെ മകൻ യേശുദാസൻ, മുത്തപ്പന്റെ മകൻ മാൽവിൻ എന്നിവരെയാണ് കാണാതായത്.
ഈ മാസം ഒൻപതിനാണ് തേങ്ങാപ്പട്ടണം തുറമുഖത്ത് നിന്ന് ഐ.എൻ.ഡി ടി.എൻ എം.എം- 4775 എന്ന രജിസ്ട്രേഷൻ നമ്പറുള്ള 'മെഴ്‌സിഡസ്' ബോട്ടിൽ ഇവർ കടലിൽ പോയത്. ജോസഫ് ഫ്ലാങ്ക‌്‌ളിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. വെള്ളിയാഴ്ച ഈ ബോട്ടുമായി മറ്റ് ബോട്ടുകളിലെ തൊഴിലാളികൾ ബന്ധപ്പെട്ടിരുന്നു. ശനിയാഴ്ച ഉച്ചയോടെ ബോട്ടിന്റെ ഭാഗങ്ങൾ ഗോവയുടെ തീരപ്രദേശത്തു വച്ച് മറ്റ് ബോട്ടുകളിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരാണ് വിവരം പുറംലോകത്തെ അറിയിച്ചത്.
കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ തമിഴ്നാട് സർക്കാരിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ച മുതൽ കോസ്റ്റ് ഗാർഡ് കപ്പലായ സമുദ്ര പ്രേരിയും ഇന്ത്യൻ നേവൽ എയർക്രാഫ്റ്റ് ഐഎല്ലും തെരച്ചിൽ ആരംഭിച്ചു. രാത്രിയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കൾ ആശങ്കയിലാണ്.
നാവിക സേനയും തീരസംരക്ഷണ
സേനയും തെരച്ചിൽ തുടങ്ങി
കൊച്ചി: കന്യാകുമാരിയിൽ നിന്ന് മീൻ പിടിക്കാൻ പോയ ബോട്ട് തകർന്ന് കാണാതായ 11 മത്സ്യത്തൊഴിലാളികൾക്കു വേണ്ടി നാവിക സേനയും തീരസംരക്ഷണ സേനയും തെരച്ചിൽ ആരംഭിച്ചു. മുംബയിൽ നിന്ന് നേവിയുടെ വിമാനവും തീരസംരക്ഷണ സേനയുടെ കപ്പലുമാണ് തെരച്ചിലിനായി പുറപ്പെട്ടിട്ടുള്ളത്. കപ്പലിടിച്ചാണ് ബോട്ടു തകർന്നതെന്ന് ,ശനിയാഴ്ച ഉച്ചയ്ക്ക് തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ട മറ്റു ബോട്ടുകളിലെ തൊഴിലാളികൾ പറഞ്ഞു. തകർന്ന ബോട്ടിനൊപ്പമുണ്ടായിരുന്ന രണ്ടു ചെറു വള്ളങ്ങളിലൊന്ന് ആളൊഴിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൊച്ചി നേവൽ ബേസിലെ ജോയിന്റ് ഓപ്പറേഷൻസ് സെന്റർ, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ് എന്നിവയ്ക്ക് പരാതി നൽകി. മത്സ്യത്തൊഴിലാളികളുടെ പത്തു ബോട്ടുകളും തെരച്ചിലിനുണ്ട്.
കണ്ടെത്താൻ
നടപടി വേണം
കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് ആവശ്യപ്പെട്ടു. അപകടം ശനിയാഴ്ച നടന്നതാണ്. ഇതുവരെയും കാണാതായവരെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. തീരത്തു നിന്നും 600 നോട്ടിക്കൽ മൈൽ അകലെയായതിനാൽ നേവിയുടെ സഹായം ഉറപ്പ് വരുത്തേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |