കൊച്ചി: കൊവിഡ് രണ്ടാംതരംഗത്തിൽ കേരളത്തിന്റെ സ്വന്തം സുഗന്ധവ്യഞ്ജനങ്ങൾക്ക് നഷ്‌ടപ്പെടുന്നത് നേട്ടത്തിന്റെ ഗന്ധം. ഉത്തരേന്ത്യൻ വിപണികളിൽ നിന്ന് ഡിമാൻഡ് കുറഞ്ഞതോടെ, ലേലങ്ങളിൽ കിട്ടുന്ന വില കുത്തനെ ഇടിയുകയാണ്. വ്യാപാരികളിൽ പലരും കിട്ടുന്ന വിലയ്ക്ക് സ്‌റ്റോക്ക് വിറ്റുതീർക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. വില കൂടുതൽ ഇടിയാതിരിക്കാൻ ലേലങ്ങൾ തത്കാലത്തേക്ക് നിറുത്തിവയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കിലോയ്ക്ക് രണ്ടാഴ്‌ച മുമ്പ് ശരാശരി 1,500 കിട്ടിയിരുന്ന ഏലയ്ക്കയ്ക്ക് കഴിഞ്ഞവാരം വില 1,087-89 രൂപ നിരക്കിലേക്ക് ഇടിഞ്ഞുവെന്ന് സ്‌പൈസസ് ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 400 രൂപയ്ക്കടുത്തായിരുന്ന കുരുമുളക് വില 384 രൂപയിലേക്ക് താഴ്‌ന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പ്രമുഖ വിപണികളായ മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഡിമാൻഡ് കുറഞ്ഞതാണ് പ്രധാന തിരിച്ചടി. വില 392 രൂപയിലെത്തിയപ്പോൾ ഒട്ടേറെ കർഷകർ കുരുമുളക് വിപണിയിലിറക്കാതെ സ്‌റ്റോക്ക് ചെയ്‌തിരുന്നു
വില കൂടുതൽ ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ, പ്രതീക്ഷകൾ തെറ്റിച്ച് വില കൂപ്പുകുത്തിയതോടെ സ്‌റ്റോക്ക് മുഴുവൻ കിട്ടുന്നവിലയ്ക്ക് വിറ്റൊഴിയുകയാണ്. ശ്രീലങ്കയിൽ നിന്ന് 385 രൂപ നിരക്കിലെത്തിയ ഇറക്കുമതി ഇനവും ഇത്തരത്തിൽ വിറ്റൊഴിയുന്നുണ്ട്. മാർച്ചിൽ മാത്രം 1,285 ടണ്ണാണ് ശ്രീലങ്കയിൽ നിന്നെത്തിയത്. ഇതും വിലയിടിവിന് പ്രധാന കാരണമാണ്.
ഉന്മേഷമിടിഞ്ഞ് തേയിലയും
ഉത്തരേന്ത്യയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതോടെ തേയിലയ്ക്കും ഇതു ക്ഷീണകാലം. കൊച്ചിയിലെ ലേല കേന്ദ്രത്തിൽ ഓർത്തഡോക്‌സ് ഇനം 79 ശതമാനം മാത്രമേ വിറ്റുപോയുള്ളൂ. ശരാശരി വില കിലോയ്ക്ക് 159 രൂപയായിരുന്നത് 150 രൂപയിലേക്കും കുറഞ്ഞു. 74,000 കിലോ സി.ടി.സി ഇനം ലേലത്തിന് വന്നെങ്കിലും വിറ്റഴിഞ്ഞത് 75 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |