തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് തുടർചികിത്സയ്ക്ക് തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ച രോഗിക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ രണ്ടുമണിക്കൂർ ആംബുലൻസിൽ കഴിയേണ്ടിവന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. തലക്കുളത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും വിശദീകരണം നൽകണം.
ബൈക്കിടിച്ച് കാലിന്റെ എല്ലുപൊട്ടിയ കക്കോടി മോരിക്കര സ്വദേശി വാസുദേവനാണ് (70) രാത്രി എട്ടു മുതൽ 10മണിവരെ ആംബുലൻസിൽ കഴിയേണ്ടിവന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാസുദേവനെ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് അയച്ചത്. ഡോക്ടറില്ലെന്ന് പറഞ്ഞ് ജീവനക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. ബന്ധുക്കൾ ഡോക്ടറെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹവും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടാണ് രോഗിക്ക് ആശുപത്രിയിൽ പ്രവേശനം ലഭിച്ചത്. മാദ്ധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |