SignIn
Kerala Kaumudi Online
Saturday, 20 April 2024 7.36 AM IST

കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും, വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗൺ ഉണ്ടായേക്കില്ല; സർവകക്ഷി യോഗം തുടങ്ങി

pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതും വാക്‌സിനേഷൻ വേഗത്തിലാക്കുന്നതും ചർച്ച ചെയ്യാൻ ചേരുന്ന സർവകക്ഷി യോഗം തുടങ്ങി. വോട്ടെണ്ണൽ ദിനത്തിലെ നിയന്ത്രണങ്ങൾക്കൊപ്പം ആരാധനാലയങ്ങളിലെ ക്രമീകരണത്തിലും തീരുമാനമാകും. സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്നും നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്നുമാണ് പ്രമുഖ കക്ഷികളുടെയെല്ലാം നിലപാട്. വാക്‌സിൻ വിലയ്ക്ക് വാങ്ങുന്നതിൽ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥയോഗവും ഇന്ന് ചേരും.

ഒരാഴ്‌ച കൊണ്ട് ഒരു ലക്ഷത്തി എൺപതിനായിരത്തിലേറെ പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. രാത്രികാല കർഫ്യൂവും വാരാന്ത്യനിയന്ത്രണങ്ങളുമൊക്കെ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കൂടുകയാണ്. വാക്‌സിൻ ദൗർലഭ്യവും വിതരണത്തിലെ പാകപ്പിഴയും തുടരുന്നു. ഇങ്ങനെ പ്രതിസന്ധി ഗുരുതരമാകുന്നതിനിടെയാണ് സർവകക്ഷിയോഗം ചേരുന്നത്.

വ്യാപനം തടയാനായി സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണപിന്തുണയെന്നതാണ് കോൺഗ്രസ്, സി പി എം, ബി ജെ പി പോലുളള പ്രധാനകക്ഷികളുടെയെല്ലാം നിലപാട്. എന്നാൽ സമ്പൂർണ ലോക്ഡൗണിനെ ഇവരാരും അംഗീകരിക്കുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വരുന്ന രണ്ടാം തീയതി ലോക്ക്ഡൗൺ വേണോയെന്ന കാര്യവും ചർച്ചയാകും.

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്‌ഡൗൺ എന്ന ആവശ്യം രാഷ്ട്രീയകക്ഷികളാരും മുന്നോട്ട് വയ്ക്കില്ല. പകരം ആൾക്കൂട്ട ആഘോഷം ഒഴിവാക്കുന്ന തരത്തിൽ കർശന നിയന്ത്രണമെന്നതാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്ത ശേഷമാവും ലോക്ക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടുളള ഹൈക്കോടതിയിെല ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കുക. വാക്‌സിനേഷൻ വേഗത്തിലാക്കാനുളള നടപടികളും ചർച്ചയാകും.

വാക്‌സിൻ പൂർണമായും കേന്ദ്രം സൗജന്യമായി നൽകണമെന്ന നിലപാടാണ് സി പി എമ്മിനും കോൺഗ്രസിനും. എന്നാൽ കേന്ദ്രനയം തെറ്റായി വ്യാഖ്യാനിക്കുകയാണ് സംസ്ഥാനം എന്ന് ആരോപിക്കുന്ന ബി ജെ പി, പണംകൊടുത്ത് വാക്‌സിൻ എടുക്കാൻ ശേഷിയുളളവർക്ക് അത്തരത്തിലുളള മാർഗനിർദേശം നൽകണമെന്നും നിർദേശിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALL PARTY MEETING, COVID KERALA, COVID VACCINE, LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.