പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള കർശന നിയന്ത്രണങ്ങൾക്ക് പുറമേ വാരാന്ത്യ ലോക്ക് ഡൗണും കൂടിയായതോടെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾക്ക് വൻനഷ്ടം. യാത്രക്കാരുടെ കുറവുമൂലം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മേഖല.
ലോക്ക് ഡൗൺ ആയ ശനി, ഞായർ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി കുറച്ച് സർവീസ് മാത്രമാണ് നടത്തിയത്. ശനിയാഴ്ച പാലക്കാട് ഡിപ്പോയിൽ നിന്ന് 37 ബസുകൾ സർവീസ് നടത്തി. 3,37,600 രൂപയാണ് വരുമാനം. മണ്ണാർക്കാട്- ഏഴ്, വടക്കഞ്ചേരി- 12, ചിറ്റൂർ-10 സർവീസ് നടത്തി. യഥാക്രമം 32,692, 70,972, 40,674 രൂപ എന്നിങ്ങനെയാണ് വരുമാനം.
ഞായറാഴ്ച സർവീസും വരുമാനവും വീണ്ടും കുറഞ്ഞു. പാലക്കാട് നിന്ന് 23 സർവീസ് നടത്തി. വരുമാനം 1,02,922 രൂപ. മണ്ണാർക്കാട് ആറ് ബസ് ഓടി. 12,251 രൂപയാണ് കളക്ഷൻ. വടക്കഞ്ചേരിയിൽ ഏഴും ചിറ്റൂരിൽ രണ്ടും ബസ് മാത്രമാണ് സർവീസ് നടത്തിയത്. യഥാക്രമം 28,762, 11,672 രൂപ ലഭിച്ചു.
സ്വകാര്യ ബസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ശനിയാഴ്ച കുറച്ച് ബസ് ഓടിയെങ്കിലും രണ്ടാം ദിവസം എല്ലാ സർവീസുകളും നിലച്ചു. ഇന്നലെ അത്യാവശ്യം ബസുകൾ ഓടിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.
വരും ദിവസങ്ങളിലും സമാന സ്ഥിതിയാണെങ്കിൽ കോഴിക്കോട് ഉൾപ്പെടെയുള്ള സർവീസ് വെട്ടിച്ചുരുക്കും. ഇന്നലെ തിരുവനന്തപുരത്തേക്കുള്ള അഞ്ച് സർവീസ് റദ്ദാക്കി. സർക്കാർ, ബാങ്ക് ജീവനക്കാരുടെ ജോലി ക്രമീകരിച്ചതും ആളുകൾ രോഗഭീതി മൂലം പൊതുഗതാഗതത്തിൽ നിന്ന് വിട്ടുനിൽക്കുന്നതുമാണ് തിരിച്ചടിയായത്.
-കെ.എസ്.ആർ.ടി.സി അധികൃതർ
നിലവിലെ സാഹചര്യത്തിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ്. നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേയ് ഒന്നുമുതൽ ബസുകൾ നിറുത്തിയിട്ട് ജിഫോം നൽകാനുള്ള ആലോചനയുണ്ട്. 28ന് യോഗം ചേർന്ന് തീരുമാനമെടുക്കും.
-ടി.ഗോപിനാഥൻ, ജനറൽ സെക്രട്ടറി, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |