പാലക്കാട്: കൊവിഡ് രണ്ടാം തരംഗത്തിനിടെ നടന്ന പ്ലസ് ടു പരീക്ഷ സമാപിച്ചു. ഏപ്രിൽ എട്ടിന് തുടങ്ങിയ പരീക്ഷയാണ് ഇന്നലെ അവസാനിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 146 കേന്ദ്രങ്ങളിലായി 31,352 വിദ്യാർത്ഥികൾകളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. കൊവിഡ് മാനദണ്ഡം പാലിച്ച് അതീവ സുരക്ഷയിലാണ് പരീക്ഷ നടന്നത്.
പൂർണമായി ഓൺലൈൻ ക്ലാസുകളിലൂടെ പഠിച്ച വിദ്യാർത്ഥികളുടെ ആദ്യ പൊതുപരീക്ഷയാണിത്. കൊവിഡ് രൂക്ഷമായതോടെ പരീക്ഷാ കേന്ദ്രങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തിയിരുന്നു. രോഗികളുമായി സമ്പർക്കത്തിലുള്ളവരെയും ശരീരോഷ്മാവ് ഉയർന്ന കുട്ടികളെയും പ്രത്യേകം ഇരുത്തിയാണ് പരീക്ഷ നടത്തിയത്. എല്ലാ സ്‌കൂളിലും പരീക്ഷാസഹായ ഹെൽപ് ഡെസ്‌ക് തയ്യാറാക്കിയിരുന്നു. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റിയിട്ടുണ്ട്. ബുധനാഴ്ച മുതൽ പ്രാക്ടിക്കൽ പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച അവസാനിക്കും. 196 കേന്ദ്രങ്ങളിലായി 38,985 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഇതിൽ 19,997 ആൺകുട്ടികളും 18,988 പെൺകുട്ടികളുമാണ്. കൂടാതെ 323 ടെക്നിക്കൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളും 13 സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളും പരീക്ഷയെഴുതുന്നുണ്ട്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 17,689 വിദ്യാർഥികളും ഒറ്റപ്പാലത്ത് 12,428 പേരും മണ്ണാർക്കാട് 8,868 വിദ്യാർത്ഥികളും പരീക്ഷയെഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് പാലക്കാട് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്. 904 പേർ. കുറവ് ഷൊർണൂർ ഗണേശ്ഗിരി ഗവ. ഹൈസ്‌കൂളിലും. 13 പേർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |