തൃശൂർ: പ്രതിദിന കൊവിഡ് രോഗികൾ നാല് ദിവസം കൂടുമ്പോൾ ഇരട്ടിച്ചേക്കുമെന്ന് കണക്കുകൂട്ടി ജില്ലയിലെ രോഗവ്യാപനം നേരിടാനുള്ള ഓക്‌സിജനും വെന്റിലേറ്ററുകളും ഒരുക്കി ആരോഗ്യവകുപ്പ്. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തനം നടക്കുന്നത്.
അടുത്തമാസം ആദ്യത്തോടെ പതിനായിരം പ്രതിദിനരോഗികൾ ഉണ്ടായാൽ സ്ഥിതിഗതികൾ നിയന്ത്രണം വിടുമെന്ന ആശങ്കയുമുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ളതു പോലെ ഗുരുതരാവസ്ഥയിലല്ല ജില്ല. എങ്കിലും, അന്തർ സംസ്ഥാന യാത്രക്കാരുടെ വരവ് കൂടുകയും മഹാരാഷ്ട്രയിൽ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തിൽ എത്തുകയും ചെയ്താൽ തൃശൂർ അടക്കമുള്ള ജില്ലകളിൽ അതിന്റെ പ്രത്യാഘാതമുണ്ടാകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആശങ്ക. വൈറസിന്റെ യു.കെ വകഭേദം വേഗത്തിൽ പടരുന്നുവെന്ന റിപ്പോർട്ടുകളും ആശങ്കപ്പെടുത്തുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളും മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലുമെല്ലാം ജോലി ചെയ്യുന്നവരും ഏറെയുള്ള ജില്ലകളിലൊന്നാണിത്. അവർ തിരിച്ചുവരുമ്പോൾ കൃത്യമായ ക്വാറന്റൈൻ നടപ്പാക്കുന്നതും വെല്ലുവിളിയാകും. മറ്റ് ജില്ലകളിൽ നിന്ന് രോഗികളെ ചികിത്സയ്ക്കായി തൃശൂരിലേക്ക് അയയ്ക്കാനുളള സാദ്ധ്യതകളും ആലോചിച്ചിരുന്നു.
ഈ നീക്കം പിന്നീട് ഉപേക്ഷിച്ചു. കൊവിഡ് നെഗറ്റീവായി കണക്കാക്കണമെങ്കിൽ പത്താം ദിവസം ആന്റിജൻ ടെസ്റ്റ് വേണമെന്ന നിർദ്ദേശം ഒഴിവാക്കി ഡിസ്ചാർജ് മാർഗരേഖ പുതുക്കിയത് അൽപ്പം ആശ്വാസം പകരും. കിടക്കകൾക്കും ആശുപത്രി സംവിധാനങ്ങൾക്കും ക്ഷാമം നേരിടുമ്പോൾ അനാവശ്യമായി ആശുപത്രിയിൽ തുടരുന്നവരെ ഒഴിവാക്കാനും അത്യാവശ്യക്കാർക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കാനും പുതിയ മാനദണ്ഡം ഉപകരിക്കും. അതേ സമയം വീട്ടിൽക്കഴിയുന്ന ആരോഗ്യപ്രശ്‌നമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയും വരും.
ജനറൽ ആശുപത്രിയിൽ രണ്ട് കൊവിഡ് വാർഡുകൾ
ജില്ലാ ജനറൽ ആശുപത്രിയിലെ രണ്ട് കൊവിഡ് വാർഡുകൾ കൂടി. നിലവിൽ രണ്ട് വാർഡുകളും ഒരു പേ വാർഡും കൊവിഡ് രോഗികൾക്കായി മാറ്റിയിട്ടുണ്ട്. ഓർത്തോ, സർജറി വിഭാഗങ്ങളിലെ രോഗികളെ കിടത്തിച്ചികിത്സിക്കുന്ന വാർഡുകളാണ് ഇനി കൊവിഡ് വാർഡാക്കുക. ഈ വാർഡുകളിലുള്ള രോഗികളെ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആശങ്കകൾ ഇങ്ങനെ
രോഗികൾക്ക് ആനുപാതികമായി താലൂക്ക് ആശുപത്രികളിൽ വേണ്ടത്ര ഐ.സി.യു. സംവിധാനം ഇല്ല
ആദ്യതരംഗത്തേക്കാൾ രണ്ടാമത്തേൽ കൂടുതൽ പേർ ഗുരുതരാവസ്ഥയിലാകുന്നു
കഴിഞ്ഞവർഷം ഒരു ശതമാനത്തിനാണ് ആരോഗ്യനില ഗുരുതരമായതെങ്കിൽ നിലവിൽ മൂന്ന് ശതമാനമായി
രോഗവ്യാപനം പെട്ടെന്ന് കൂടിയാൽ ആശുപത്രിക്കിടക്കകളും വെന്റിലേറ്ററുകളും തികയാതെ വരും.
പ്രതിദിനരോഗികളിൽ പത്ത് ശതമാനത്തിലേറെ പേർക്ക് വെന്റിലേറ്ററുകൾ വേണ്ടിവരുമെന്ന് നിഗമനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |