കാസർകോട്: പെരിയ കേന്ദ്ര സർവകലാശാലയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്ര വൈറോളജി ലാബിന്റെ നിർമ്മാണം ഫണ്ടിന്റെ അപര്യാപ്തത കാരണം മന്ദഗതിയിലായി. രണ്ടാമതും കൊവിഡ് വ്യാപനം കൂടി വന്നതോടെ ലാബിന്റെ നിർമ്മാണം അനിശ്ചിതത്തിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തിൽ വൈറോളജി ലാബ് പ്രവർത്തനം തുടങ്ങുകയാണെങ്കിൽ സ്വകാര്യ ഏജൻസികളെ ആശ്രയിക്കാതെ കൊവിഡ് ടെസ്റ്റിന്റെ എണ്ണം കൂട്ടാൻ കഴിയും.
കേന്ദ്ര സർവ്വകലാശാല ലാബിൽ 1400 ഓളം ടെസ്റ്റുകൾ നടത്തിയ ദിവസങ്ങൾ ഉണ്ടായിരുന്നു. സമാനമായ സജ്ജീകരണങ്ങൾ വൈറോളജി ലാബിലും ഏർപ്പെടുത്തിയാൽ ദിനംപ്രതി 3000 ത്തോളം ടെസ്റ്റുകൾ നടത്താം. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് നടത്തി അഞ്ചു ദിവസം റിസൾട്ടിനായി കാത്തിരിക്കുന്ന അവസ്ഥയും ഒഴിവാകും. എന്നാൽ ഫണ്ട് ലഭിക്കാൻ പുതിയ സംസ്ഥാനസർക്കാർ അധികാരത്തിൽ വന്ന് നയപരമായ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടിവരും. ചുരുക്കത്തിൽ ലാബ് പ്രവർത്തന സജ്ജമാകാൻ മാസങ്ങൾ തന്നെ പിടിക്കും. നിർമ്മാണം പൂർത്തിയാകാൻ ലാബിന് അഞ്ചു ലക്ഷം രൂപ കൂടി വേണം. നിർമ്മിതികേന്ദ്ര ഏറ്റടുത്തു നടത്തുന്ന ലാബിന്റെ സിവിൽ പ്രവൃത്തി ഏതാണ്ട് തീർന്നു. കേന്ദ്ര സർവകലാശാല അക്കാഡമിക്ക് ബ്ലോക്കിൽ നിന്ന് മാറി തണ്ണോട്ട് റോഡരുകിലാണ് 1800 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം ലാബിനായി പണിയുന്നത്.
വൈദ്യുതികരണം പൂർത്തിയായില്ല
വൈദ്യുതീകരണ ജോലികൾ മുഴുവനും ബാക്കിയുണ്ട്. ഇത് പൂർത്തിയാക്കി മെഷിനറികൾ സ്ഥാപിച്ചാൽ മാത്രമേ ലാബ് പ്രവർത്തനക്ഷമമാവുകയുള്ളൂ. കൊവിഡ് ടെസ്റ്റ് ഇടക്ക് മുടങ്ങാതിരിക്കാൻ ലാബിൽ മുഴുവൻ സമയവും വൈദ്യുതി ഉണ്ടാകണം. ഇതിന് ഡീസൽ ജനറേറ്റർ അത്യാവശ്യമാണ്. ഡീസൽ ജനറേറ്റർ സ്ഥാപിക്കാതെ കേന്ദ്ര സർവ്വകലാശാലയിലെ നിലവിൽ നടത്തുന്ന പരിശോധന വൈറോളജി ലാബിലേക്ക് മാറ്റാനും കഴിയില്ല. നാഷണൽ ഹെൽത്ത് മിഷനും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായാണ് ലാബിന് 16 ലക്ഷം രൂപ വകയിരുത്തിയത്. ആർ.ടി.പി.സി.ആർ മെഷീന് 15 ലക്ഷം വേണം. ഇത്തരത്തിലുള്ള രണ്ട് മെഷീൻ ഉണ്ടെങ്കിൽ പരിശോധന എളുപ്പമാകും. രാത്രി ഉൾപ്പടെ പെൺകുട്ടികൾ അടക്കം ജോലി ചെയ്യേണ്ടിവരുന്ന ലാബിന് ചുറ്റുമതിലും ഗേറ്റും ജലവിതരണവും അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പുതിയ ജീവനക്കാരുടെ നിയമനവും ആരോഗ്യവകുപ്പ് നടത്തണം. നിലവിലുള്ള ജീവനക്കാരെ വൈറോളജി ലാബിലേക്ക് മാറ്റിയാലും മതിയാകും. കേന്ദ്ര സർവകലാശാല വിദ്യാർത്ഥികളുടെ മോളിക്യുലാർ ബയോളജി ലാബിലാണ് ഇപ്പോൾ കൊവിഡ് പരിശോധന നടക്കുന്നത്. ഒരു വർഷം കൊണ്ട് ഒരു ലക്ഷത്തിനടുത്ത് ടെസ്റ്റ് നടത്തി.
വൈറോളജി ലാബിന് ജില്ലാ ഭരണകൂടവും എം പിയും എം എൽ എമാരും മനസുവെച്ചാൽ ഫണ്ടിന്റെ പ്രയാസം എളുപ്പം തീരും. ഈ ലാബും തുടങ്ങിയാൽ സർവ്വകലാശാലയിൽ നടന്നുവരുന്ന ടെസ്റ്റുകൾ ഇരട്ടിയാക്കാൻ സാധിക്കും. ക്ളാസ് എടുക്കുമ്പോൾ കാമ്പസിനുള്ളിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നത് വലിയ പ്രശ്നമാണ്. അതുകൊണ്ടാണ് സ്വതന്ത്രമായി തന്നെ ഒരു സംവിധാനം വേണമെന്ന് നമ്മൾ പറഞ്ഞത്.
ഡോ. രാജേന്ദ്രൻ പിലാങ്കട്ട
( അസോസിയേറ്റ് പ്രൊഫസർ കേന്ദ്ര സർവ്വകലാശാല )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |