ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജന്റെ ദൗർലഭ്യം കണക്കിലെടുത്ത് തൂത്തുക്കുടി വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റിലെ ഓക്സിജൻ പ്ലാന്റ് മാത്രം നാല് മാസത്തേക്ക് തുറന്ന് പ്രവർത്തിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.
കൊവിഡ് വ്യാപന സാഹചര്യത്തിൽ ഉപാധികളോടെ പ്ലാന്റ് തുറക്കണമെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും സർവകക്ഷി യോഗത്തിൽ അഭിപ്രായപ്പെട്ടത്. പ്ലാന്റ് സർക്കാർ ഏറ്റെടുക്കണമെന്നും ചില പാർട്ടികൾ നിർദ്ദേശിച്ചു. അതേസമയം പ്ലാന്റ് തുറന്നാൽ സമരം ആരംഭിക്കുമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.
പ്ളാന്റ് തുറക്കാൻ അനുമതി നൽകണമെന്നും 1000 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഓക്സിജൻ ക്ഷാമം കണക്കിലെടുത്ത് പ്ലാന്റിന് പ്രവർത്തന അനുമതി നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചത്. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം.
മലിനീകരണം ആരോപിച്ച് പ്ളാന്റിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികൾക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് 2018ലാണ് സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |