ന്യൂഡൽഹി: കേന്ദ്രസർക്കാരും ഡൽഹി സർക്കാരും പരസ്പര വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിനാൽ ഓക്സിജൻ എത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഓക്സിജൻ വിതരണ കമ്പനിയായ ഇനോക്സ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്ത് ഡൽഹിയിൽ മാത്രമാണ് ഓക്സിജൻ വിതരണത്തിന് തടസമെന്നും കമ്പനി വ്യക്തമാക്കി. ഓക്സിജൻ എത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് 800 ആശുപത്രികൾക്ക് ഓക്സിജൻ നൽകുന്നുണ്ട്. ഇതിൽ ഡൽഹിയിൽ മാത്രമാണ് തടസം. ഓക്സിജൻ ട്രക്കുകൾ പാതിവഴി തിരിച്ചു വിടുന്നു. ഡൽഹിക്കുള്ള 105 മെട്രിക് ടൺ ഓക്സിജൻ വിഹിതം കേന്ദ്ര സർക്കാർ ഇടപെട്ട് 80 മെട്രിക് ടണ്ണാക്കി കുറച്ചു. ഹരിയാനയിൽ നിന്ന് ഓക്സിജനുമായി വന്ന നാല് ട്രക്കുകൾ രാജസ്ഥാനിൽ തടഞ്ഞു വച്ചിരിക്കുകയാണ്. അതേസമയം ഡൽഹിയിലെ ആശുപത്രികൾ ഓക്സിജൻ നിരന്തരം ആവശ്യപ്പെടുന്നു. കൊവിഡ് മൂലം ജീവനക്കാർ കുറവായതും പ്രതിസന്ധിയാണെന്ന്" ഇനോക്സ് മേധാവി സിദ്ധാർത്ഥ് ജെയിൻ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു.
ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഓക്സിജൻ വിതരണം താറുമാകാൻ കാരണമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകനായ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
ജീവനുകൾ പൊലിയുകയാണെന്നും ഇരു സർക്കാരുകൾക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും ജസ്റ്റിസുമാരായ വിപിൻ സാംഗിയും രേഖ പള്ളിയും അടങ്ങിയ ബെഞ്ച് പറഞ്ഞു.
ഡൽഹിയുടെ ഓക്സിജൻ ക്വോട്ട ലഭിക്കുന്നില്ല. സമീപ സ്ഥലങ്ങളിൽ നിന്ന് ഓക്സിജൻ എത്തിക്കണം. ഡൽഹിയിലേക്കുള്ള ഓക്സിജൻ ട്രക്കുകൾ തടഞ്ഞ രാജസ്ഥാൻ സർക്കാർ കേന്ദ്രസർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ മാനിക്കുമെന്നാണ് കരുതുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഓക്സിജൻ വിതരണത്തിലെ തടസം നൂറുകണക്കിന് രോഗികളുടെ ജീവിതം അപകടത്തിലാക്കും. ഓക്സിജൻ വിതരണം തടസപ്പെടുത്താൻ ആരും ശ്രമിക്കരുത്. ടാങ്കറുകൾ ഒരു സംസ്ഥാനം തടഞ്ഞാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഓക്സിജൻ വിതരണം തടയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാരും അറിയിച്ചു.
ഓക്സിജൻ വിതരണത്തിൽ സഹായിക്കാമെന്ന വാഗ്ദാനം ഡൽഹി സർക്കാർ ചെവിക്കൊണ്ടില്ലെന്ന് മഹാരാജാ അഗ്രസൻ ആശുപത്രിയും വിതരണം താറുമാറായെന്ന് ജയ്‌പൂർ ഗോൾഡൻ ആശുപത്രിയും പരാതിപ്പെട്ടു. യോഗം വിളിച്ച് പരാതികൾ പരിഹരിക്കാൻ ഡൽഹി ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |