കോഴഞ്ചേരി: കൊവിഡ് രണ്ടാം തരംഗം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 2 ദിവസം സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണം മത്സ്യ മേഖലയെ വറുതിയുടെ വലയിലാക്കി. മത്സ്യ ച്ചന്തകൾ മിക്കതും വിജനമായിരുന്നു. പടിഞ്ഞാറൻ തീരമേഖലകളിൽ നിന്ന് ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിന് ഇറങ്ങാതിരുന്നതു കാരണം മീൻ വിപണി ഉണർന്നില്ല. കടലിൽ നിന്ന് പിടികൂടി എത്തിക്കുന്ന മത്സ്യങ്ങൾ വിൽപനയ്ക്ക് കൊണ്ടുപോകാൻ കഴിയാത്തതും വാഹന ഗതാഗതം പൂർണമായും നിലച്ചതും മത്സ്യ മേഖലയെ തളർത്തി. മിക്ക വീട്ടുകാരും 2 ദിവസം മുമ്പ് വാങ്ങി സൂക്ഷിച്ച മീനാണ് ഉപയോഗിച്ചത്.കടലിൽ ഏതാനും നാളുകളായി മത്സ്യ ലഭ്യത കുറഞ്ഞു വരുന്നതും തീരദേശ മേഖലയെയും മത്സ്യ വിതരണ തൊഴിലാളികളെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. കടലിൽ അമിതമായ ചൂട് കൂടിയതാണ് ഇതിന് കാരണമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അസഹ്യമായ ചൂട് കാരണം മത്സ്യക്കൂട്ടങ്ങൾ മറ്റു തീരങ്ങൾ തേടി പോകുന്നുവെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ചൂടേറിയ ദിവസങ്ങൾ നീളുന്നത് വരും ദിവസങ്ങളിൽ ഇനിയും മീൻ ലഭ്യത കുറയാൻ കാരണമായേക്കുമെന്നും സൂചനയുണ്ട്. ഏതാനും മാസം മുമ്പ് കടലിൽ മത്തിക്ക് കടുത്ത ക്ഷാമം വന്നതും ഇക്കാരണത്താലാണ്. സാധാരണ മൺസൂണിന് തൊട്ടു മുൻപുള്ള സമയം കടലിൽ നിന്ന് ധാരാളം മീൻ കിട്ടുകയാണ് പതിവ്. ഡീസലും തൊഴിലാളികളുടെ ചെലവും മറ്റുമായി 20,000 രൂപയോളം വരും ഒരു ദിവസം വള്ളത്തിൽ കടലിൽ പോകുന്നതിന് തൊഴിലാളികൾക്കുള്ള ചെലവ്. എന്നാൽ ലഭിക്കുന്ന മീൻ വിറ്റാൽ ചെലവായ തുകയുടെ പകുതി പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടലിൽ മീൻ കുറയുന്ന പ്രതിഭാസത്തെക്കുറിച്ച് സർക്കാർ അടിയന്തരമായി പഠനം നടത്തണമെന്നാണ് തൊഴിലാളികളുടെയും മത്സ്യ വിതരണക്കാരുടെയും ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |