കൊച്ചി: കൊവിഡ് നിയന്ത്രണവും നോമ്പുകാലവും മൂലം ഉപഭോഗം കുറഞ്ഞതോടെ ബ്രോയിലർ കോഴിവില കുത്തനെ ഇടിയുന്നു. കഴിഞ്ഞയാഴ്‌ച മാത്രം വില 35 ശതമാനം കുറഞ്ഞു. ഏപ്രിൽ ആദ്യവാരം കിലോയ്ക്ക് 150 രൂപവരെയുണ്ടായിരുന്ന വില ഇപ്പോഴുള്ളത് 97-99 രൂപയിൽ. ഉപഭോഗത്തിൽ ഈ മാസം 50 ശതമാനം വരെ ഇടിവുണ്ടായെന്നാണ് വിതരണക്കാർ പറയുന്നത്.
റംസാൻ സീസൺ മുന്നിൽക്കണ്ടാണ് കർഷകർ കോഴിക്കൃഷി ഊർജിതമാക്കിയത്. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇഫ്‌താർ വിരുന്നുകൾ കുറഞ്ഞതും ഹോട്ടലുകളുടെ പ്രവർത്തനങ്ങളിലെ മാറ്റവും വില്പനയ്ക്ക് തിരിച്ചടിയായി. നിലവിൽ ഉത്പാദനച്ചെലവ് കിലോയ്ക്ക് 90 രൂപയുണ്ട്. ഇതിൽ, 30-35 രൂപയും കോഴിത്തീറ്റ വിലയാണ്. കോഴിത്തീറ്റ വില വർദ്ധനയുടെ പാതയിലാണെന്നതും കർഷകരെ വലയ്ക്കുന്നു. മോറട്ടോറിയം കാലാവധിയൊക്കെ അവസാനിച്ച്, വായ്‌പാ തിരിച്ചടവിലേക്ക് വീണ്ടും കടന്നപ്പോഴാണ് തിരിച്ചടിയായി ഡിമാൻഡ് ഇടിവുണ്ടായത്. ഇത് വലിയ സാമ്പത്തികാഘാതം സൃഷ്‌ടിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ കോഴിപ്രിയം
പ്രതിവാരം ശരാശരി 100 കോടി രൂപയുടെ ബ്രോയിലർ കോഴി വില്പന കേരളത്തിൽ നടക്കാറുണ്ട്. ഇത് ഏകദേശം ഒരുകോടി കിലോഗ്രാം വരും. നിലവിൽ ഉപഭോഗം 40 ശതമാനം ഇടിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ 50 ശതമാനം കോഴികളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |