കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വിനോദ സഞ്ചാരികളില്ല, തുഴച്ചിൽക്കാർക്ക് മറ്റ് ജോലികൾ നൽകാൻ വനംവകുപ്പ് ആലോചന
തണ്ണിത്തോട് : കൊവിഡിന്റെ രണ്ടാം വരവോടെ അടവിയിൽ വീണ്ടും സന്ദർശകരില്ലാതെയായി. ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ കുട്ടവഞ്ചി സവാരി ഇല്ലായിരുന്നു. പേരുവാലിയിലെ ബാംബുഹട്ടുകളും സന്ദർശകരില്ലാതെ കിടക്കുകയാണ് . കോന്നി തണ്ണിത്തോട് വനപാതയിലെ വനസംരക്ഷണ സമിതിയിലെ വനിതകളുടെ ആരണ്യകം ഇക്കോഷോപ്പും അടഞ്ഞുകിടക്കുന്നു. സംസ്ഥാനത്തെ ആദ്യകുട്ടവഞ്ചി സവാരികേന്ദ്രമായ അടവിയിൽ 27 കുട്ടവഞ്ചി തുഴച്ചിൽക്കാരാണുള്ളത്. വനമേഖലയിലെ കല്ലാറ്റിലൂടെയുള്ള കുട്ടവഞ്ചിസവാരിയും മുളം കുടിലുകളിലെ താമസവും സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങളായിരുന്നു നൽകിയിരുന്നത്.
വനസംരക്ഷണ സമിതിയിൽ അംഗങ്ങളായ ഇവർക്ക് അടിസ്ഥാന ശമ്പളത്തിന് പുറമേ ഒരോസവാരിക്കും അധിക വരുമാനവും ലഭിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന് മുമ്പ് 50000 മുതൽ 70000 വരെയായിരുന്നു അടവിയിലെ ദിവസവരുമാനം. മദ്ധ്യവേനലവധി സമയത്തും വിശേഷ ദിവസങ്ങളിലും വരുമാനം ഒന്നര ലക്ഷം രൂപ വരെ ഉയരുമായിരുന്നു. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തെ തുടർന്ന് വലിയ വരുമാന നഷ്ടമുണ്ടായി . കൊവിഡിന്റെ തുടക്കം മുതൽ കറഞ്ഞ സഞ്ചാരികളുടെ എണ്ണം പിന്നീട് നാമമാത്രമായി. പേരുവാലിയിലെ ആരണ്യകം ഇക്കോഷോപ്പ് പ്രവർത്തനമില്ലാതെ നശിച്ചിരുന്നു. ഇത് പുനർനിർമ്മിച്ച് പ്രവർത്തനം തുടങ്ങാനിരിക്കുമ്പോഴാണ് രണ്ടാം കൊവിഡ് വ്യാപനം. കൂട്ടവഞ്ചി തുഴച്ചിൽക്കാർക്ക് മറ്റ് ജോലികൾ നൽകാനാണ് വനം വകുപ്പിന്റെ ആലോചന. കഴിഞ്ഞ ലോക് ഡൗൺ സമയത്ത് തൊഴിൽ നഷ്ടപ്പെട്ട തുഴച്ചിൽക്കാർക്ക് വനംവകുപ്പ് വേതനവും ഭക്ഷ്യധാന്യകിറ്റുകളും നൽകിയിരുന്നു. പേരുവാലിയിലെ ബാംബുഹട്ടുകളിൽ സന്ദർശകരില്ലെങ്കിലും വന്യമൃഗ ശല്യമുണ്ടാവാതിരിക്കാനും അറ്റകുറ്റപ്പണികൾക്കുമായി ജോലിക്കാരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |