കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 21.96%
ആലപ്പുഴ : ജില്ലയിൽ ഇന്നലെ 1183 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 11180 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1180 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 21.96 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 86741 ആയി.
ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 32 കേസുകൾ രജിസ്റ്റർ ചെയ്തു. 18 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 1145 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 503 പേർക്കെതിരെയും നടപടിയെടുത്തു . 3416 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.
രണ്ട് ദിവസത്തെ വാരാന്ത്യ നിയന്ത്രണങ്ങളോട് സഹകരിച്ച ജനം ഇന്നലെ കൂട്ടത്തോടെ തെരുവിലിറങ്ങിയപ്പോൾ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം പലേടത്തും ലംഘിക്കപ്പെട്ടു. ദേശീയപാതയിൽ ഉൾപ്പെടെ വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നു. ആലപ്പുഴ നഗരത്തിൽ മുല്ലയ്ക്കൽ തെരുവിലും മാർക്കറ്റുകളിലും ജനത്തിരക്ക് അനുഭവപ്പെട്ടു.
കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ജില്ലയിൽ ഓരോദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാൽ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ കൂടുതലാണ്. നഗരസഭാ പ്രദേശത്താണ് രോഗികളുടെ എണ്ണം കൂടുതൽ. ആലപ്പുഴ നഗരത്തിൽ സമ്പർക്കവ്യാപനം വർദ്ധിക്കുന്നതിനാൽ മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി.
ജില്ലയിൽ ആദ്യഡോസ് വാക്സിൻ
സ്വീകരിച്ചത് 3,86,402 പേർ
ജില്ലയിൽ ഇന്നലെവരെ 3,86,402 പേരാണ് ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 25,257 പേർ ആരോഗ്യ പ്രവർത്തകരും 33,251 പേർ ഉദ്യോഗസ്ഥരും കൊവിഡ് മുന്നണിപ്പോരാളികളുമാണ്. 45വയസിന് മുകളിൽ പ്രായമുള്ള 3,27,894 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചത് 57,808 പേരാണ്. ഇവരിൽ 17,980 പേർ ആരോഗ്യ പ്രവർത്തകരും 18,922 പേർ കൊവിഡ് മുന്നണിപ്പോരാളികളുമാണ്.
വാഹനഗതാഗതം നിരോധിച്ചു
കണ്ടെയ്ൻമെന്റ് സോണുകളിൽ വാഹനഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്ക് നിയന്ത്രണ വിധേയമായി ഇളവുകൾ ഉണ്ടാകും. ഈ വാർഡുകളിൽ അവശ്യ/ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കടകൾക്ക് രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാം. പൊതുവിതരണ സ്ഥാപനങ്ങളും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കും.
കുടുംബ പ്രശ്ന പരിഹാര
സെല്ലുമായി പൊലീസ്
കൊവിഡിനെ തുടർന്ന് വീടുകളിൽ കഴിയുന്നവർ തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉടലെടുക്കുന്നതായി സ്റ്റേഷനുകളിൽ ലഭിക്കുന്ന കുടുംബ പരാതികളിൽ നിന്ന് വ്യക്തമായതായതിനാൽ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കുടുംബപ്രശ്ന പരിഹാരസെൽ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. വനിതാസെല്ലിലെ ഇൻസ്‌പെക്ടർ പ്രസന്നക്കാണ് ചുമതല . കുടുംബബന്ധങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നവർ 0477-2237848 എന്ന ഫോൺ നമ്പരിലോ ciwmncelalpy.pol.ker.in എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |