സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ സർവകക്ഷിയോഗം ചേർന്നത്. പ്രതിദിന രോഗവ്യാപനം 25000ത്തിന് മുകളിലാണിപ്പോൾ. വരും ദിവസങ്ങളിലത് 30000 കടന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സമയത്ത് ജനങ്ങളുടെ പൂർണമായ സഹകരണമില്ലാതെ നിയന്ത്രണങ്ങൾ കൊണ്ട് മാത്രം പ്രതിരോധ പ്രവർത്തനം വിജയിക്കില്ല. വാർഡുതല സമിതികളും വോളന്റിയർ സംവിധാനങ്ങളും ചേർന്നാണ് കൊവിഡിനെതിരെയുള്ള ബോധവത്‌കരണവും രോഗബാധയുള്ള വീടുകളിൽ സഹായമെത്തിക്കലും ഉൾപ്പെടെ നടപ്പിലാക്കുന്നത്. സൗജന്യ വാക്സിനേഷൻ സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. വാക്സിൻ ചലഞ്ച് എത്രത്തോളം വിജയിക്കുമെന്ന് ഇപ്പോൾ പറയാനുമാകില്ല. ഈ സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ സാമ്പത്തിക സഹായം കേന്ദ്രം നൽകേണ്ടതാണ്.
സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വേണ്ടെന്നാണ് സർവകക്ഷി യോഗത്തിൽ പൊതുവേയുണ്ടായ ധാരണ എന്നറിയുന്നു. സമ്പൂർണ ലോക് ഡൗൺ സാമ്പത്തികമായി സംസ്ഥാനത്തിന് ഏല്പിക്കുന്ന ആഘാതം താങ്ങാനാവാത്തതാണ്. ടൂറിസം ഉൾപ്പെടെ പല മേഖലകളും ഇപ്പോൾത്തന്നെ പരിതാപകരമായ അവസ്ഥയിലാണ്. പല മേഖലയിലെയും ദിവസക്കൂലിക്കാരുടെ കാര്യം തട്ടിയും മുട്ടിയും മുന്നോട്ട് എന്ന മട്ടിലാണിപ്പോൾ. സമ്പൂർണ ലോക് ഡൗൺ വന്നാൽ പൈപ്പിലെ വെള്ളം നിലയ്ക്കുന്നതുപോലെ ബഹുഭൂരിപക്ഷത്തിന്റെയും വരുമാനം നിലയ്ക്കും. സാധാരണ ജനങ്ങൾക്ക് പ്രാണവായു പോലെ തന്നെ പ്രധാനമാണ് വരുമാനവും. ഒരു വർഷം നീണ്ടുനിന്ന കൊവിഡ് വ്യാപനം അല്പം മിച്ചം പിടിച്ചിരുന്നവരുടെ സമ്പാദ്യങ്ങളും കവർന്നിരിക്കുകയാണ്. അതിനാൽ സമ്പൂർണ ലോക്‌ഡൗൺ വേണ്ടെന്ന തീരുമാനം യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണെന്ന് തിരിച്ചറിഞ്ഞേ കഴിയൂ.
അതോടൊപ്പം മേയ് രണ്ടിന് ആഹ്ളാദപ്രകടനങ്ങൾക്ക് എല്ലാ പാർട്ടികളും സ്വയം നിയന്ത്രണം ഏർപ്പെടുത്തുമെന്നതിലും യോഗത്തിൽ തീരുമാനമായി. ഇത് എത്രത്തോളം ഫലപ്രദമായി പാർട്ടികൾക്ക് നടപ്പാക്കാനാകും എന്നതിൽ സംശയങ്ങളുണ്ടാകാം. എന്നാൽ പാർട്ടികളുടെ നേതാക്കന്മാർ ഒന്നടങ്കം സത്യസന്ധമായും ആത്മാർത്ഥമായും ശ്രദ്ധിച്ചാൽ ഇക്കാര്യത്തിൽ മാതൃകയാകാൻ കേരളത്തിന് കഴിയും. ഇലക്‌ഷൻ കാലത്തെ നിയന്ത്രണങ്ങളുടെ കുറവ് രോഗവ്യാപനം കൂട്ടാനിടയാക്കി എന്നത് വസ്തുതയാണ്. കഴിഞ്ഞുപോയ കാര്യം ഇനി തിരുത്താനാവില്ല. എന്നാൽ വരാൻ പോകുന്ന ഫലപ്രഖ്യാപന ദിവസം ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് ഇലക്‌ഷൻ കാലത്തെ കൈവിട്ട പ്രവർത്തനത്തിന് പ്രായശ്ചിത്തം ചെയ്യാൻ രാഷ്ട്രീയ കക്ഷികൾ വിചാരിച്ചാൽ കഴിയും. അതവർ പ്രവൃത്തിയിൽ കാണിച്ചുതരുമെന്ന് ഈ അന്തരാള ഘട്ടത്തിൽ ജനം പ്രതീക്ഷിക്കുന്നുണ്ട്.
രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ പ്രാദേശിക നിയന്ത്രണവും ഒപ്പം വാരാന്ത്യ നിയന്ത്രണവും കടുപ്പിക്കുന്നതിൽ തെറ്റില്ല. രാഷ്ട്രീയ കക്ഷികളിൽ പെടാത്ത ജനങ്ങളും ഇതിനോട് സഹകരിക്കണം. എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ നമുക്ക് മഹാമാരിയെ തോല്പിക്കാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |