കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമ്പോൾ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ 25 രൂപയ്ക്ക് ഊണ് ഇത്തവണയും കുടുംബശ്രീ വിളമ്പും.ഓൺലൈൻ ഡെലിവറി അടക്കം സജ്ജമാക്കുമെന്ന് കുടുംബശ്രീ മിഷൻ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ലോക്ക് ഡൗണിൽ സംസ്ഥാനത്ത് പല സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു പോയവർക്കും ക്വാറന്റൈനിൽ കഴിഞ്ഞവർക്കുമടക്കം കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാലകൾ വഴി ഭക്ഷണം എത്തിച്ചു നൽകിയിരുന്നു.
ആദ്യഘട്ടത്തിൽ കടുത്ത നിയന്ത്രണങ്ങളുള്ള ശനിയും ഞായറും മാത്രമേ വാർഡ് മെമ്പർമാരും കൗൺസിലർമാരും വഴി ഓർഡറുകൾ സ്വീകരിക്കൂ.ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിന് 20 രൂപയും ഹോം ഡെലിവറിക്ക് 25 രൂപയുമാണ് നിരക്ക്. പ്രത്യേക കറികൾ ആവശ്യമെങ്കിൽ അധികം പണം നൽകണം.സംസ്ഥാനത്ത് കുടുംബശ്രീയുടെ 1,064 ജനകീയ ഭക്ഷണശാലകളാണുള്ളത്.
പ്രതിരോധത്തിനും മുന്നിൽ
പ്രതിരോധ പ്രവർത്തനങ്ങളിലും കുടുംബശ്രീ പ്രവർത്തകർ പങ്കാളികളാകും.എ.ഡി.എസ്, സി.ഡി.എസ്, കുടുംബശ്രീ അംഗങ്ങൾക്ക് വാർഡുതലത്തിലുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുള്ള പ്രത്യേക ഓൺലൈൻ ക്ലാസുകൾ നൽകി. കൊവിഡ് പ്രതിരോധ വാക്‌സിൻ എടുക്കുന്നതിനാവശ്യമായ ബോധവത്കരണവും ഇവർ നടത്തും.
കൂടെയുണ്ടാകും
ഏതു സാഹചര്യത്തിലും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. ഭക്ഷണം തയ്യാറാക്കാൻ സാധിക്കാത്തതുകൊണ്ടും, പോയി വാങ്ങാൻ സാധിക്കാത്തതുകൊണ്ടും ആരും ഒരുനേരം പോലും പട്ടിണി കിടക്കാൻ പാടില്ല.
പി.സി. നിഷാദ്,
സംസ്ഥാന പ്രോഗ്രാം മാനേജർ,
കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |