സജിയുടെകൊലപാതകദിവസം വട്ടപ്പാറയിലെ
വാഴപ്പണയിലെത്തിയ മൂന്നംഗ സംഘമേത്?
കഴുത്തിലും തലയിലും ആന്തരികാവയവങ്ങൾക്കും ഗുരുതര പരിക്ക്
ദുരൂഹതയുടെ ചുരുൾ നിവർത്താൻ പൊലീസ്
മുങ്ങി മരണമല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു
തിരുവനന്തപുരം: വട്ടപ്പാറ കുറ്റ്യാണിയ്ക്ക് സമീപം വാഴത്തോട്ടത്തിലെ വെള്ളക്കുഴിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പന്തലക്കോട് കരിപ്പമുകൾ വീട്ടിൽ സജി (41) മരണമടഞ്ഞ സംഭവത്തിലാണ് കൊലപാതക്കുറ്റം ചുമത്തി പൊലീസ് അന്വേഷണം ശക്തമാക്കിയത്. വട്ടപ്പാറ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
വീട്ടുകാരുടെ സംശയങ്ങൾ
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സജിയുടെ വീട്ടിലെത്തി സജിയുടെ മാതാവ്, ഭാര്യ, സഹോദരൻ, അയൽവാസികൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. സജിയുടെ കൊലപാതകത്തിന് കാരണമായി വീട്ടുകാർ ഉന്നയിക്കുന്ന സംശയങ്ങളെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സജിയുടെ വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിക്കാവുന്ന കാരണങ്ങളിലൊന്നായി വീട്ടുകാർ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇത് കൂടാതെ മറ്റേതെങ്കിലും കാരണങ്ങൾ കൊലപാതകത്തിന് ഇടയാക്കിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സജിയുടെ ഫോൺനമ്പരുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുടെ വിശദാംശങ്ങളുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സൈബർ സെല്ലിൽ നിന്ന് ഫോൺ കോൾ വിശദാംശങ്ങൾ ലഭിക്കുന്നതോടെ സംഭവദിവസം സജിയെ വിളിച്ചവരെ സംബന്ധിച്ചും ഏതെങ്കിലും തരത്തിൽ സംശയിക്കത്തക്ക ഫോൺ കോളുകളുണ്ടായിട്ടുണ്ടോയെന്നും കണ്ടെത്താനാകും.
കഴുത്ത് ഞെരിച്ച് കൊന്നശേഷം വെള്ളക്കെട്ടിൽ തള്ളി
ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് സജിയെ വീടിന് സമീപമുള്ള വാഴത്തോട്ടത്തിലെ വെള്ളക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രൈവറായ സജി സമീപകാലത്ത് വാങ്ങിയ വസ്തുവായിരുന്നു ഇത്. ഇവിടെ വാഴക്കൃഷി നടത്തിയിരുന്ന സജി വാഴയ്ക്ക് നനയ്ക്കാനായി ഇതിനുള്ളിൽ ഒരു ചെറിയ കുഴി കുഴിച്ചിരുന്നു. സംഭവദിവസം വൈകുന്നേരം വീട്ടിൽ നിന്ന് വാഴയ്ക്ക് വെള്ളം കോരാനായി ഇറങ്ങിയ സജി രാത്രിയായിട്ടും വീട്ടിൽ തിരികെ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയത്.
നെറ്റിയിൽ മുറിവ് കാണപ്പെട്ടിരുന്നു.വായിൽ നിന്നും മൂക്കിൽ നിന്നും ചെവിയ്ക്കുള്ളിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഞെരിച്ച് സജിയെ കൊലപ്പെടുത്തിയതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരം. കഴുത്ത് ഞെരിക്കുന്നതിനിടെ രക്ഷപ്പെടാനുള്ള ശ്രമം സജിയുമായി ബലപ്രയോഗത്തിനിടയാക്കിയിട്ടുണ്ടാകാമെന്ന് പൊലീസ് കരുതുന്നു. ചെറുത്ത് നിൽപ്പിനുള്ള ശ്രമമാകാം സജിയുടെ തലയിലും മുഖത്തും ആന്തരികഭാഗങ്ങളിലുൾപ്പെടെ പരിക്കുകൾക്ക് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
അന്വേഷണം മൂന്നംഗ സംഘത്തെ കേന്ദ്രീകരിച്ച്
വാഴത്തോട്ടത്തിൽ സജി വെള്ളം കോരാനെത്തി കുറച്ച് സമയം പിന്നിട്ടശേഷം അവിടെ നിന്ന് മൂന്നംഗസംഘം പുറത്തേക്ക് പോകുന്നത് കണ്ടതായി സജിയുടെ അയൽവാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്. തുടക്കം മുതലേ ഇക്കാര്യം ഇവർ പറയുന്നുണ്ടെങ്കിലും കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മൂന്നംഗസംഘത്തെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സജിയുമായി എന്തെങ്കിലും തരത്തിലുള്ള വിരോധമുള്ളവരോ അല്ലെങ്കിൽ വിരോധമുള്ള ആരെങ്കിലും നിയോഗിച്ച കൊലയാളി സംഘമോ ആകാം ഇതെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ കണ്ടെത്തുകയാണ് പൊലീസിന്റെ ആദ്യദൗത്യം.
വിളിയോ ബഹളമോ കേട്ടില്ല
മൃതദേഹം കാണപ്പെട്ട വാഴപ്പണയിലെ കുഴിയ്ക്ക് സമീപത്തായി വീടുകളും താമസക്കാരുമുണ്ട്. സജിയുടെ വീടും തൊട്ടടുത്ത് തന്നെയാണ്.വാഴത്തോട്ടത്തിൽ നിന്ന് ഒന്ന് ഉറക്കെ വിളിച്ചാൽ പരിസരവാസികൾക്കെല്ലാം കേൾക്കാൻ കഴിയുമെന്നിരിക്കെ സംഭവദിവസം ഇവിടെ നിന്ന് വിളിയോ ബഹളമോ കേട്ടിരുന്നില്ലെന്നാണ് പരിസരവാസികൾ പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നുറക്കെ കരയാനോ വിളിക്കാനോ കഴിയുംമുമ്പ് സജിയെ അവർ അപായപ്പെടുത്തി കുഴിയിൽ തള്ളിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ടീ ഷർട്ടും ട്രാക്ക് സ്യൂട്ടിന് സമാനമായ പാന്റും ധരിച്ച് വെള്ളക്കുഴിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകം
മുങ്ങി മരണമെന്ന് കരുതി വട്ടപ്പാറ പൊലീസ് തുടരന്വേഷണങ്ങളൊന്നും നടത്താതിരിക്കെയാണ് കഴിഞ്ഞ ദിവസം സജിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
മുങ്ങി മരണമല്ലെന്ന് തീർച്ചപ്പെടുത്തുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സജിയുടെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും തലയിലും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റതാണ് സജിയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സജിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ വീട്ടുകാർ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |