ഓരോ തദ്ദേശസ്ഥാപനത്തിലും മെഡിക്കൽടീം
തിരുവനന്തപുരം:കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ലോക്ക് ഡൗൺ കാലത്തിന് സമാനമായി വോളണ്ടിയർമാരെ രംഗത്തിറക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. വാർഡ് അടിസ്ഥാനത്തിൽ വോളണ്ടിയർമാരുടെ രണ്ടു സംഘങ്ങൾ വീതം രൂപീകരിക്കും. ഒന്ന്, നിയന്ത്രണങ്ങൾ കർശനമാക്കുന്ന സ്ഥലങ്ങളിൽ സാധനങ്ങളും സേവനങ്ങളും വീടുകളിലെത്തിക്കാനും മറ്റൊന്ന് കൊവിഡ് രോഗികളുടെ ആവശ്യങ്ങൾക്കായി എത്താനും. 60 വീടുകൾക്ക് ഒരു വോളണ്ടിയർ എന്ന നിലയിൽ ഇരു വിഭാഗങ്ങളിൽനിന്നും ഓരോരുത്തരെ ചുമതലപ്പെടുത്തും. അദ്ധ്യാപകരെയും ഇതിനായി ഉപയോഗിക്കും.
പ്രതിരോധം, ചികിത്സ, ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി പരസ്‌പരം ബന്ധപ്പെടുത്തും. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള ഹെൽത്ത് സിസ്റ്റത്തിന്റെ ഭാഗമായി ഇവർ പ്രവർത്തിക്കും.
ഓരോ തദ്ദേശ സ്ഥാപനത്തിനും ഒരു മെഡിക്കൽ ടീമിനെ സജ്ജമാക്കും. ഗവൺമെന്റ് ഡോക്ടർമാർക്കൊപ്പം സ്വകാര്യ ഡോക്ടർമാരെയും ഈ സംഘത്തിലുൾപ്പെടുത്തും.
മറ്റു തീരുമാനങ്ങൾ
പരമാവധി ആശുപത്രികളിൽ ഓക്‌സിജൻ ബെഡുകൾ ഒരുക്കും
വേണ്ടിടത്തെല്ലാം വെൻറിലേറ്ററുകൾ പരമാവധി എത്തിക്കും
ആരോഗ്യവകുപ്പിനു കീഴിലുള്ള കെട്ടിടങ്ങൾ പരമാവധി ഉപയോഗിക്കും
താൽക്കാലിക ജീവനക്കാരെ യുദ്ധകാലാടിസ്ഥാനത്തിൽ നിയമിക്കും
മുതിർന്ന ഉദ്യോഗസ്ഥരെ തദ്ദേശസ്ഥാപനങ്ങളിൽ നിയമിക്കും
പി.എച്ച്.സികളും ടെലി മെഡിസിൻ സംവിധാനവും ശക്തിപ്പെടുത്തും
കൊവിഡ് പ്രവർത്തനങ്ങൾക്കും കൗൺസലിംഗിനും ഹെൽപ്പ് ഡെസ്‌ക്ക്
ഡോക്ടർമാർക്കൊപ്പം മെഡിക്കൽ വിദ്യാർത്ഥികളെയും ഉപയോഗിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |