കുറ്റ്യാടി: വാടകയ്ക്ക് നൽകിയ കാറുമായി കടന്നതിനെ തുടർന്ന് തിരികെ വാങ്ങാൻ പോയ കുറ്റ്യാടി സ്വദേശികൾക്ക് കർണാടകത്തിൽ ക്രുരമർദ്ദനം. വാഹന ഉടമ തളീക്കര അമ്മച്ചൂർ രജീഷ്കുമാർ (35), സുഹൃത്തുക്കളായ അഖിൽ കുറ്റ്യാടി, നിശാന്ത്, വിജേഷ് തളീക്കര, സരുൺ തളീക്കര എന്നിവർക്കാണ് കർണാടകയിലെ കൊടകിൽ വച്ച് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ 9ന് രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ ആശുപത്രി ആവശ്യം പറഞ്ഞ് നാട്ടുകാരനായ ഫാരിസ് കുനിയിൽ വാടയ്ക്ക് വാങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും കാർ ലഭിക്കാത്തതിനെ തുടർന്ന് ഫാരിസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. വാഹനത്തിലെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ കാർ കർണാടക്കിലെ കൊടക് കുഞ്ഞില എന്ന സ്ഥലത്താണെന്ന് കണ്ടെത്തി.
രജീഷും നാല് സുഹൃത്തുക്കളും ചേർന്ന് 17ന് കാറിൽ കൊടകിലേക്ക് പുറപ്പെടുകയായിരുന്നു. അന്നേദിവസം രാത്രി 12ഓടെ നഷ്ടപ്പെട്ട ഇന്നോവ കാർ കണ്ടെത്തി. കാറിൽ അപരിചിതരായ അഞ്ച് പേരെയാണ് കണ്ടെത്താനായത്. അവരോട് നിജസ്ഥിതി വ്യക്തമാക്കിയെങ്കിലും അംഗീകരിച്ചില്ലെന്ന് മാത്രമല്ല രജീഷിനെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തുകയുമാണുണ്ടായത്. ഫലമില്ലെന്ന് വ്യക്തമായതോടെ രജീഷും സുഹൃത്തുക്കളും നാട്ടിലേക്ക് തിരിച്ചു. എന്നാൽ പത്ത് കിലോമീറ്റർ പിന്നിട്ടപ്പോൾ വഴിമധ്യേ രണ്ട് ഇന്നോവ കാറുകളിലെത്തിയ സംഘം രജീഷിനെ ആക്രമിക്കുകയായിരുന്നു. വടിവാളും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം രജീഷിനെയും കൂട്ടുകാരെയും അവരുടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടു പോയി ക്രൂരമായി മര്ദ്ദിക്കുകയും വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. ഇവരുടെ ഫോൺ, പേഴ്സ്, സുഹൃത്തിന്റെ 62000 രൂപ എന്നിവ അപഹരിച്ചാണ് സംഘം കടന്നുകളഞ്ഞത്. എ.ടി.എം കാർഡ്, ഡ്രൈവിംഗ് ലൈസെൻസ് ഉൾപ്പെടെ നഷ്ടപ്പെട്ടു.പരുക്കേറ്റ അഞ്ചുപേരും കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തൊട്ടിൽപ്പാലം സി.ഐക്ക് പരാതി നല്കിയെങ്കിലും സ്വീകരിച്ചില്ലെന്ന് രജീഷ്കുമാർ പരാതി പറഞ്ഞു. ഉത്തരമേഖല ഐ.ജിക്കാണ് പരാതി നല്കിയത്. അതേസമയം പരാതി സ്വീകരിച്ചില്ലെന്ന് പറഞ്ഞത് തെറ്റാണെന്നും പരാതി സ്വീകരിക്കുകയും കൊടക് പൊലീസുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് തൊട്ടിൽപ്പാലം സി.ഐ ടി.രജീഷ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |