തൃപ്പൂണിത്തുറ: മദ്യശാലകൾക്ക് അവധിയുള്ള ദിവസങ്ങളിൽ കഞ്ചാവ് വിൽക്കുന്നയാളെ തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള ടീം പിടികൂടി. ആലങ്ങാട് പടിഞ്ഞാറെ കടുങ്ങലൂർ വെളുത്തേടത്ത് വീട്ടിൽ വിനോദ് (34) ആണ് പിടിയിലായത്. ലേബർ ജംഗ്ഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിനോദിനെ എക്സൈസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ കത്തി കാട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വൈമിതി ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാർഥികളെ കേന്ദ്രികരിച്ചായിരുന്നു കഞ്ചാവ് കച്ചവടം. ഇതിനായി വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. പേരുമ്പാവൂരിലുള്ള അനസ് എന്ന ആളിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ സമ്മതിച്ചു. മുൻപ് വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ അടുത്തിടെയാണ് ജയിൽ മോചിതനായത്. മുൻപും ഇയാളെ കാഞ്ചവുമായി പിടികൂടിയിട്ടുണ്ട്. ഒന്നര വർഷത്തിനുള്ളിൽ തൃപ്പൂണിത്തുറ റേഞ്ചിൽ പിടികൂടുന്ന 110-ാമത്തെ മയക്കുമരുന്ന് കേസാണിത്. പ്രിവന്റീവ് ഓഫീസർ മാനുവൽ,സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ ലാൽ, ഷിജു, രാഹുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |