കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജോസഫ് വിഭാഗം കേരള കോൺഗ്രസ്, പി.സി. തോമസ് വിഭാഗവുമായി ലയനത്തിന് ധാരണയുണ്ടാക്കിയെങ്കിലും, ഭരണഘടന ഭേദഗതി ചെയ്തുള്ള ലയനവും സംയുക്ത നേതൃയോഗവും ഭാരവാഹി പ്രഖ്യാപനവും ഇന്ന് നടക്കും.
ജോസ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചത് സുപ്രീംകോടതിയും ശരിവച്ചതോടെ, പാർട്ടിയായി മത്സരിക്കാൻ കഴിയാതെ വന്നതോടെയാണ് പി.സി.തോമസ് ചെയർമാനായ ബ്രായ്ക്കറ്റില്ലാ കേരളകോൺഗ്രസിന്റെ ലേബലിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ മത്സരിച്ചത്. പി.ജെ.ജോസഫ് ചെയർമാനും പി.സി.തോമസ് വർക്കിംഗ് ചെയർമാനുമായി ധാരണയുണ്ടാക്കിയെങ്കിലും മറ്റു പ്രധാന സ്ഥാനങ്ങളിൽ തീരുമാനമായിരുന്നില്ല. ഇന്ന് തൊടുപുഴയിൽ നടക്കുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് വിലയിരുത്തലുമുണ്ടാവും.
ആദ്യം പി.സി.തോമസ് വിഭാഗം യോഗം ചേർന്ന് ജോസഫ് വിഭാഗത്തിന്റെ ലയനം അംഗീകരിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യും. തുടർന്ന് ഇരു വിഭാഗത്തിനും പ്രാതിനിദ്ധ്യമുള്ള ഭാരവാഹികളെ തീരുമാനിക്കും.
ജോസഫ് ഗ്രൂപ്പ് തോമസ് വിഭാഗത്തിൽ ലയിക്കുന്നതോടെ, തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥികളായി ജയിച്ചവർക്ക് വിപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്ന് പ്രചാരണമുണ്ട്. എന്നാൽ ചെണ്ട ചിഹ്നത്തിൽ പ്രത്യേക ഗ്രൂപ്പായി മത്സരിച്ചതിനാൽ വിപ്പ് പ്രശ്നമാകില്ലെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നത്. പി.ജെ.ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവച്ച് വീണ്ടും മത്സരിച്ചതും കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാനായിരുന്നു.
കേരള കോൺഗ്രസ് തോമസ് വിഭാഗം എൻ.ഡി.എ മുന്നണി വിട്ടോ എന്നത് ഇപ്പോഴും തർക്ക വിഷയമാണ് .ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ യാത്രയിൽ തോമസ് പ്രസംഗകനായിരുന്നു. പാലായിൽ തോമസ് എൻ.ഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും ചർച്ചയായിരുന്നു. ഇതിനിടയിൽ ജോസഫ് വിഭാഗത്തിന് അംഗീകാരം നഷ്ടമായി. പുതിയ പാർട്ടി രൂപീകരിക്കാൻ സാവകാശം ലഭിക്കാതെ വന്നതോടെ ജോസഫ് പി.സി.തോമസിന്റെ പാർട്ടിയുമായി സഹകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |