ന്യൂഡൽഹി: ഇന്ത്യൻ വാഹനപ്രേമികളുടെ മനസിലെ ആദ്യ ചോയിസായി മാരുതി സുസുക്കിയെ വളർത്തിയ മുൻ മാനേജിംഗ് ഡയറക്‌ടർ ജഗദീഷ് ഖട്ടാർ (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
1969 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഖട്ടാർ, 1993ലാണ് കേന്ദ്രസർക്കാർ സ്ഥാപനമായിരുന്ന മാരുതി ഉദ്യോഗ് ലിമിറ്റഡിൽ മാർക്കറ്റിംഗ് ഡയറക്‌ടറായി ചേരുന്നത്. ഈ സ്ഥാപനമാണ് പിന്നീട് ജാപ്പനീസ് കമ്പനിയുമായ സുസുക്കി മോട്ടോർ കോർപ്പറേഷനുമായി ചേർന്ന് മാരുതി സുസുക്കി ആയത്. 1999ൽ ഖട്ടാർ ജോയിന്റ് മാനേജിംഗ് ഡയറക്‌ടറായി. സംയുക്തസംരംഭത്തിലെ ഓഹരിപങ്കാളിത്തം 2002ൽ കേന്ദ്രം വിറ്റൊഴിഞ്ഞു. ആ വർഷം ഖട്ടാർ, മാരുതി സുസുക്കിയുടെ മാനേജിംഗ് ഡയറക്‌ടറായി.
2007ൽ അദ്ദേഹം പടിയിറങ്ങുമ്പോൾ ഇന്ത്യൻ വാഹന വിപണിയിൽ മാരുതി സുസുക്കിയുടെ വിഹിതം 50 ശതമാനത്തിനുമേലെ ആയിരുന്നു. ഒട്ടേറെ വിദേശ ബ്രാൻഡുകൾ കളംനിറഞ്ഞിട്ടും വിപണിയിൽ എതിരില്ലാ താരമായി മാരുതിയെ വളർത്തിയത് ഖട്ടാറിന്റെ നേതൃപാടവമാണ്.
വിരമിച്ച ശേഷം അദ്ദേഹം 2007ൽ 'കാർനേഷൻ" എന്ന വാഹന വില്പന-സർവീസ് ശൃംഖലയ്ക്ക് തുടക്കമിട്ടിരുന്നു. ഇതു പിന്നീട് മഹീന്ദ്ര ഏറ്റെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |