നഷ്ടക്കണക്കുമായി സ്വകാര്യ ബസുകൾ
കൊല്ലം: വരുമാനം ഇടിഞ്ഞ് മുതലാളിമാർക്ക് കൈനഷ്ടം പതിവായതോടെ സ്വകാര്യ ബസുകൾ കൂട്ടത്തോടെ ഷെഡിൽ കയറുന്നു. കൊവിഡിന് മുമ്പ് 500 മുതൽ 600 വരെ യാത്രക്കാരെ ലഭിക്കുമായിരുന്നു. ഇപ്പോൾ പല ബസുകളിലെയും യാത്രക്കാരുടെ എണ്ണം ഇരുനൂറിൽ താഴെയാണ്.
ഒട്ടുമിക്ക സ്വകാര്യ ബസുകളിലും കൊവിഡിന് മുമ്പ് നാല് ജീവനക്കാരുണ്ടായിരുന്നു. ഒരു ഡ്രൈവറും രണ്ട് കണ്ടക്ടർമാരും ഒരു കിളിയും. ലോക്ക് ഡൗണിന് ശേഷം വരുമാനം കുറഞ്ഞതോടെ ആദ്യം കിളിയെ ഒഴിവാക്കി. എന്നിട്ടും മുതലാളിമാർക്ക് കൈ നഷ്ടമായതോടെ രണ്ടാമത്തെ കണ്ടക്ടറെയും ഒഴിവാക്കി. കഴിഞ്ഞ മാർച്ച് ആയപ്പോൾ വരുമാനം അല്പം മെച്ചപ്പെട്ട് തുടങ്ങി. ഇതിനിടയിലാണ് രണ്ടാം വ്യാപനം.
ദിവസം ആറായിരം രൂപയ്ക്ക് മുകളിൽ വരുമാനം ലഭിച്ചാലേ നഷ്ടമില്ലാതെ സർവീസ് നടത്താൻ കഴിയുകയുള്ളൂവെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. എന്നാൽ ഒട്ടുമിക്ക ബസുകളുടെയും വരുമാനം ഇപ്പോൾ നാലായിരത്തിൽ താഴേക്ക് ഇടിഞ്ഞിരിക്കുകയാണ്.
ബാറ്റ ഇല്ലാതായി, ശമ്പളും കുറഞ്ഞു
ലോക്ക് ഡൗണിന് മുമ്പ് നാല് ജീവനക്കാരുള്ളപ്പോൾ കണ്ടക്ടർക്കും ഡ്രൈവർക്കും 700 രൂപയും ബാറ്റയുമായിരുന്നു ശരാശരി ശമ്പളം. ഇപ്പോൾ ദിവസക്കൂലി 600 രൂപയായി കുറച്ചു. നേരത്തെ കിളിക്ക് ലഭിച്ചിരുന്ന 550 രൂപയും ബാറ്റയും കുറച്ചിട്ടുണ്ട്. നേരത്തെ ജില്ലയിൽ എഴുനൂറോളം സ്വകാര്യ ബസുകളുണ്ടായിരുന്നു. നഷ്ടം കാരണം പലരും പെർമിറ്റ് പുതുക്കാതായതോടെ ബസുകളുടെ എണ്ണം അഞ്ഞൂറായി താഴ്ന്നു.
പ്രതിദിന യാത്രക്കാർ: 500 - 600 (കൊവിഡിന് മുമ്പ്)
ഇപ്പോൾ: 200
സ്വകാര്യ ബസുകൾ: 700 (നേരത്തെ)
ഇപ്പോൾ: 500
ജീവനക്കാർ: 04(നേരത്തെ)
ഇപ്പോൾ: 02
''
ഭൂരിഭാഗം സ്വകാര്യ സർവീസുകളും കടുത്ത നഷ്ടത്തിലാണ്. പിടിച്ചുനിൽക്കാനായി ബസ് വിൽക്കാൻ ശ്രമിച്ചിട്ടും ആരും വാങ്ങാനില്ലാത്ത അവസ്ഥയാണ്.
എം.ഡി. രവി, ജില്ലാ പ്രസിഡന്റ്
പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |