തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും കേരളത്തിൽ ഓക്സിജൻ ക്ഷാമമുണ്ടാവാനുള്ള സാദ്ധ്യത വളരെ കുറവ്. നിലവിലെ ആവശ്യത്തിന്റെ മൂന്നിരട്ടി ദ്രവീകൃത ഓക്സിജൻ കേരളത്തിൽ ഉദ്പാദിപ്പിക്കുന്നുണ്ട്. ആവശ്യം കഴിഞ്ഞുള്ള ഓക്സിജൻ തമിഴ്നാടിനും കർണാടകത്തിനും നൽകുകയാണ്.
79 ടൺ ഓക്സിജൻ മാത്രമാണ് കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിദിന ആവശ്യം. 219 ടൺ മെഡിക്കൽ ഓക്സിജനാണ് നിർമ്മിക്കുന്നത്. ഇതിൽ ഭൂരിഭാഗവും നിർമ്മിക്കുന്നത് മുംബയ് ആസ്ഥാനമായ ജെയിൻ ഗ്രൂപ്പിന്റെ പാലക്കാട് കഞ്ചിക്കോടുള്ള ഇനോക്സ് എയർ എന്ന കമ്പനിയാണ്. 147 ടൺ ഓക്സിജനാണ് ഇവിടെ നിർമ്മിക്കുന്നത്. പൊതുമേഖല സ്ഥാപനമായ ചവറയിലെ കെ.എം.എൽ.എൽ പ്രതിദിനം ഏഴ് ടൺ ഓക്സിജനും കൊച്ചി ഷിപ്പ് യാർഡ് 5.45 ടൺ ഓക്സിജനും ഉത്പാദിപ്പിക്കുന്നു. കൊച്ചിയിലെ ഭാരത് പെട്രോളിയം ലിമിറ്രഡ് 0.322 ടണ്ണും സംസ്ഥാനത്തെ 11 എയർ സെപ്പറേഷൻ യൂണിറ്രുകളിൽ നിന്നായി 44 ടൺ ഓക്സിജനും ഉത്പാദിപ്പിക്കുന്നു.
കൊവിഡ് വന്നതോടെയാണ് ഓക്സിജൻ ഉത്പാദനത്തിലും വേഗത കൂടിയത്. കഴിഞ്ഞ വർഷം പെസോ സംസ്ഥാനത്തെ ഓക്സിജൻ നിർമ്മാതാക്കളെ വിളിച്ചുകൂട്ടി പ്രവർത്തനങ്ങൾ ഏകീകരിച്ചിരുന്നു. പുതിയ പ്ലാന്റ് നിർമ്മിക്കാനുള്ള പ്രോത്സാഹനവും നൽകി. ചവറയിൽ കെ.എം.എം.എൽ 70 ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാന്റാണ് സ്ഥാപിച്ചത്. ഇതിൽ 7 ടൺ മാത്രമാണ് മെഡിക്കൽ ഓക്സിജൻ, ബാക്കിയുള്ള 63 ടണും ടൈറ്രാനിയം ഡയോക്സൈസ് പിഗ്‌മെന്റ് ഉത്പാദനത്തിന് മാത്രമേ പറ്രുകയുള്ളൂ. മെഡിക്കൽ ഓക്സിജൻ മുഴുവനും സംസ്ഥാന സർക്കാർ ഏജൻസികൾ വഴി ആശുപതികളിലേക്ക് നൽകുകയാണ്.കഴിഞ്ഞ ഒക്ടോബറിലാണ് കെ.എം.എം.എൽ പ്ലാന്റ് തുടങ്ങിയത്. പി.എം കെയർ ഫണ്ടിലൂടെ അനുവദിച്ച പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ യൂണിറ്രുകൾ കൂടി പ്രവർത്തനക്ഷമമായാൽ ഓക്സിജൻ ഉത്പാദനം ഇനിയും വർദ്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |