തൃശൂർ: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒ.പിയിലേക്ക് അതിക്രമിച്ച് കയറി ഡ്യൂട്ടിയിലുള്ള സൈക്യാട്രിസ്റ്റ് ഡോ. കെ.എസ് ശാഗിനയോട് മോശമായി പെരുമാറിയ കോർപറേഷൻ കൗൺസിലർ ലാലി ജെയിംസിനെ അറസ്റ്റ് ചെയ്യണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒ.പിയിലേക്ക് കയറി മാസ്‌ക് താഴ്ത്തി, സാമൂഹിക അകലം പാലിക്കാതെയാണ് ഡോക്ടറുടെ അടുത്തെത്തിയത്. മാസ്‌ക് ധരിക്കാനും മുന്നിലുള്ള കസേരയിൽ ഇരിക്കാനും ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും കോർപറേഷൻ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഉയർന്നപദവിയിലുള്ള ആളാണെന്ന് പറഞ്ഞ് ലാലി പ്രകോപിതയായെന്നും ഡോക്ടർ പറയുന്നു. ഡോക്ടറെ അധിക്ഷേപിച്ചതായും ഭാരവാഹികൾ ആരോപിച്ചു. പരാതി പ്രകാരം കൗൺസിലറുടെ അതിക്രമങ്ങൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമം 2012 പ്രകാരം തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. വാർത്താ സമ്മേളനത്തിൽ കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി ഡോ. വി.പി. വേണുഗോപാൽ, പ്രസിഡന്റ് ഡോ. വി.ഐ. അസീന, സൈക്യാട്രിസ്റ്റ് ഡോ. കെ. ശാഖിന, ഡോ. പി.പി. രമേശ് കുമാർ, ഡോ. എസ്.പി. സുബ്രഹ്മണ്യം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വാസ്തവവിരുദ്ധമെന്ന് ഡോക്ടർ
തൃശൂർ: ഡോക്ടർ തനിക്കെതിരെ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് തൃശൂർ കൗൺസിലർ ലാലി ജെയിംസ് അറിയിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഡിവിഷനിലെ ജോഷിയെന്ന രോഗിയെ കൊണ്ടുപോയപ്പോൾ പരിശോധിക്കുകയോ നോക്കുകയോ പോലും ചെയ്യാതെ ഡോക്ടർ അവിടെ കിടത്തി ചികിത്സിക്കാനാവില്ലെന്ന് പറയുകയായിരുന്നു. ഡിവിഷൻ കൗൺസിലറാണെന്നും ഡിവിഷനിലെ രോഗിയാണെന്നും പറഞ്ഞപ്പോൾ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ലാലി ജെയിംസ് പറഞ്ഞു. സംഭവത്തിൽ ജോഷിയുടെ സഹോദരി ഷീബ പൊലീസിൽ പരാതി നൽകിയതായും ലാലി ജെയിംസ് അറിയിച്ചു.
വാക്സിൻ ചലഞ്ചിന്
ഫാ.ചിറമ്മൽ ട്രസ്റ്റിന്റെ ഒരു കോടി
തൃശൂർ: അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഒന്നാം തീയതി ബിരിയാണി നൽകാൻ ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 'ഹംഗർ ഹണ്ട് ' പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ വാക്സിൻ ചാലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് നൽകും. ഹംഗർ ഹണ്ടിലേക്ക് പണം സംഭാവന ചെയ്തവരുടെ പ്രത്യേക അനുമതി ഫേസ് ബുക്ക് കമന്റുകൾ വഴി നേടിയശേഷമാണ് ഫാ.ഡേവിസ് ചിറമ്മൽ തീരുമാനം പ്രഖ്യാപിച്ചത്.
വിശപ്പിനേക്കാൾ കൊവിഡും വാക്സിനുമാണ് പ്രധാന പ്രശ്നമെന്ന് വ്യക്തമാക്കി ഫണ്ട് വകമാറ്റാൻ അനുമതി തേടി ഫാ. ഡേവിസ് ചിറമ്മൽ 2 ലൈവ് വീഡിയോകൾ ചെയ്തിരുന്നു. രാവിലത്തെ വീഡിയോയ്ക്കുശേഷം 12 മണിക്കൂർ തീരുമാനമറിയിക്കാൻ ഫണ്ട് ദാതാക്കൾക്ക് സമയം നൽകി. ഈ സമയത്തിനുള്ളിൽ ലഭിച്ച കമന്റുകളിലൂടെ അഭിപ്രായം സ്വരൂപിച്ചാണ് തീരുമാനം രാത്രിയിലെ ലൈവിൽ പ്രഖ്യാപിച്ചത്.
കേരളത്തിലെ ജയിലുകളിൽ നിർമ്മിക്കുന്ന ബിരിയാണി സംസ്ഥാനത്തുടനീളമുള്ള അഗതിമന്ദിരങ്ങളിലെ 20,000 പേർക്കാണ് ഹംഗർ ഹണ്ടിലൂടെ എല്ലാ ഒന്നാം തീയതിയും വിതരണം ചെയ്യുന്നത്. ഡി.ജി.പി ഋഷിരാജ് സിംഗ്, ഭക്ഷണം അഗതിമന്ദിരങ്ങളിലെത്തിക്കുന്നതിന്റെ ചുമതലയുള്ള വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ബഞ്ചമിൻ കോശി എന്നിവരുമായും ചർച്ച ചെയ്ത ശേഷമാണ് വാക്സിൻ ഹണ്ട് പദ്ധതി തീരുമാനിച്ചതെന്നും ജനുവരിയിൽ തുടക്കമിട്ട ഹംഗർ ഹണ്ട് മുടക്കമില്ലാതെ തുടരുമെന്നും ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു. സി.വി. ജോസ്, രാജൻ തോമസ് എന്നിവരാണ് ട്രസ്റ്റിന്റെ സാരഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |