ഐ.പി.എല്ലിൽ കൊവിഡ് പ്രതിസന്ധി: അശ്വിൻ വിട്ടുനിൽക്കുന്നു,
ചില ആസ്ട്രേലിയൻ താരങ്ങൾ മടങ്ങി
ചെന്നൈ: രാജ്യത്തെ പിടിച്ചുലയ്ക്കുന്ന കൊവിഡ് വ്യാപനം ഇന്ത്യൻ പ്രിമിയർ ലീഗിനേയും പിടിച്ചു കുലുക്കുന്നു. കൊവിഡും ബയോബബിളും ഉയർത്തുന്ന സമ്മർദ്ദത്താൽ ഡൽഹി ക്യാപിറ്റൽസിന്റെ ഇന്ത്യൻ സൂപ്പർ സ്പിന്നർ ആർ.അശ്വിൻ ഉൾപ്പെടെയുള്ള ചിലതാരങ്ങൾ പിന്മാറിയപ്പോൾ രാജ്യം വലിയ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ കോടികൾ മുടക്കി ഐ.പി.എൽ നടത്തുന്നതിനെതിരെ വിമർശനവും ഉയരുന്നു.
അതേസമയം വീടുകളിൽ ഭീതിയിലായിരിക്കുന്ന ജനതയ്ക്ക് ഐ.പി.എൽ ഒരു നേരമ്പോക്കും ആശ്വാസവുമാകുമെന്നാണ് ഉയരുന്ന മറുവാദം. പ്രതിസന്ധികൾക്കിടിയിലും ഐ.പി.എൽ നിറുത്തിവയ്ക്കില്ലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം.അഭിനവ് ബിന്ദ്ര, ഷുഹൈബ് അക്തർ തുടങ്ങിയവരൊക്കെ ആളുകൾ ഒരിറ്റ് ശ്വാസത്തിനായി നെട്ടോട്ടമോടുമ്പോൾ ഇത്രയും പണം മുടക്കി ഐ.പി.എൽ നടത്തുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അശ്വിൻ പിന്മാറി
ഡൽഹി ക്യാപിറ്റൽസിന്റെ ആർ.അശ്വിൻ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിനൊപ്പം നിൽക്കണമെന്ന ആഗ്രഹത്തോടെയാണ് ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സൂപ്പർ ഓവറിൽ ഡൽഹി സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയതിന് പിന്നാലെയാണ് അശ്വിന്റെ പിന്മാറ്റ വാർത്തയെത്തിയത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അശ്വിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ വർഷത്തെ ഐ.പി.എല്ലിൽ നിന്ന് ഞാൻ ഇടവേളയെടുക്കുകയാണ്. എന്റെ കുടുംബാംഗങ്ങളൊന്നാകെ കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്റെ സാന്നിധ്യം അവിടെ ആവശ്യമാണെന്ന് കരുതുന്നു. എല്ലാം പഴയ പടിയാകുമ്പോൾ കളത്തിലേക്ക് തിരിച്ചെത്താമെന്ന് കരുതുന്നു. – അശ്വിൻ ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തെ ഡൽഹി മാനേജ്മെന്റും പിന്തുണച്ചു. ചെന്നൈയിലെ ചെപ്പോക്കിലാണ് ഡൽഹിയുടെ മത്സരങ്ങൾ നടന്നത്. അവിടെ നിന്ന് അശ്വിൻ വീട്ടിലേക്ക് പോയി.
റിച്ചാർഡ്സണും
സാംപയും മടങ്ങി
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരങ്ങളായ കെയ്ൽ റിച്ചാർഡ്സണും ആദം സാംപയും നാട്ടിലേക്ക് മടങ്ങിയതായി ടീം അറിയിച്ചു. ട്വിറ്ററിലൂടെയാണ് ബാംഗ്ലൂർ ടീം ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരും മടങ്ങിയതെന്നാണ് ട്വീറ്റിലുള്ളത്. എന്നാൽ കൊവിഡ് ഉയർത്തുന്ന പ്രതിസന്ധികളും ടൂർണമെന്റ് കഴിഞ്ഞാൽ ഇന്ത്യയിൽ ലോക്കായിപ്പോകുമോയെന്ന പേടിയുമാണ് ഇവർ മടങ്ങിയതിന് പിന്നിലെന്നാണ് വിവരം. റിച്ചാർഡ്സണെ 4 കോടിക്കും സാംപയെ 1.50 കോടിരൂപയ്ക്കുമാണ് ബാംഗ്ലൂർ ലേലത്തിൽ സ്വന്തമാക്കിയത്.
നേരത്തേ രാജസ്ഥാൻ റോയൽസ് താരങ്ങളായ ലിയാം ലിവിംഗ്സ്റ്റണും ആൻഡ്രൂ ടൈയും കൊവിഡ് കാരണങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങിയിരുന്നു. നിലവിൽ ഇന്ത്യയിലുള്ള പല വിദേശ തരങ്ങളും ഭീതിയിലാണ്.
ഐ.പി.എൽ തുടരും
അതേസമയം ഐ.പി.എൽ തുടരുമെന്നും നാട്ടിലേക്ക് മടങ്ങണമെന്നാഗ്രഹമുള്ളവർക്ക് അതാകാമെന്നും ബി.സി.സി.ഐയിലെ ഒരു പ്രമുഖൻ അഭിപ്രായപ്പെട്ടു.
നന്ദി, കമ്മിൻസ്
ഇന്ത്യയ്ക്ക് 50,000 ഡോളർ
നൽകി കമ്മിൻസ്
കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന ഇന്ത്യൻ ജനതയ്ക്ക് സഹായ ഹസ്തവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. അമ്പതിനായിരം ഡോളർ (ഏകദേശം 37 ലക്ഷം രൂപ) അദ്ദേഹം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ദിവസം സംഭാവന നൽകി. ഓക്സിജൻ ലഭിക്കാതെ നിരവധിപ്പേരാണ് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ എത്തിക്കുന്നതിനായുള്ള കാര്യങ്ങൾ ചെയ്യാനായാണ് അദ്ദേഹം സംഭാവന നൽകിയത്.
ഞാൻ പരിചയപ്പെട്ടതിൽ വെച്ചേറ്റവും നല്ല ആളുകളുള്ള നാടാണ് ഇന്ത്യ. ഇന്ത്യക്കാർഎന്നോട് കാണിച്ച സ്നേഹത്തിന് ഞാനെന്നും കടപ്പെട്ടവനാണ്. അവർ ഒരു പ്രശ്നം നേരിടുമ്പോൾ അതെനിക്കും വലിയ വിഷമമുണ്ടാക്കുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയത്. അതുകൊണ്ട് കുറച്ചുപേരുടെ ജീവനെങ്കിലും രക്ഷിക്കാൻ സാധിച്ചാൽ അത് വലിയ കാര്യമായി കരുതുന്നു - കമ്മിൻസ് ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |