കൊച്ചി: എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടത്താനിരുന്ന സ്ഥിര നിയമനമാണ് കോടതി തടഞ്ഞത്. മേയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്നാണ് ഉത്തരവ്.
മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഷംസീറിന്റെ ഭാര്യ ഡോ. സഹല അടക്കം 30 പേരെയാണ് ഈ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നത്. നിയമനത്തിനായി അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ തിരക്കിട്ട് നടത്തിയതിനെതിരേ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞശേഷം മാത്രം സര്‍വകലാശാല നിയമന നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചത്.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് തിരക്കിട്ട് നിയമനം നടക്കുന്നുവെന്ന സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഗവര്‍ണറും വിശദീകരണം തേടിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വിസിയോടാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |