കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ പ്രതി സരിത എന് നായർക്ക് ആറു വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചതി, ആൾ മാറാട്ടം, വഞ്ചനാകുറ്റം എന്നിവയാണ് ചുമത്തിയത്. കഠിന തടവിനൊപ്പം 40,000 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്.
സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ താൻ തെറ്റുകാരിയല്ലെന്നായിരുന്നു സരിതയുടെ വാദം. കേസിലെ രണ്ടാം പ്രതിയാണ് സരിത. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായില്ല. മൂന്നാം പ്രതി മണി മോനെ വെറുതെവിട്ടു.താൻ നിരപരാധിയാണെന്ന് കോടതിയ്ക്ക് ബോധ്യമായെന്ന് മണി മോൻ പ്രതികരിച്ചു. സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശിയായ അബ്ദുൾ മജീദിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്‌ദ്ധാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് പരാതി. കേസിൽ 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു.
2019 ൽ ഏപ്രിൽ വരെ നാലു തവണ കേസ് വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയിൽ മജിസ്‌ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്‌ട്രേട്ട് ചുമതലയേറ്റപ്പോൾ വീണ്ടും വാദം കേട്ടു. 2021 ഫെബ്രുവരിയിൽ വീണ്ടും വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാൽ കേസ് നീളുകയായിരുന്നു
തുടർച്ചയായി ഹാജരാകാത്തതിനാൽ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്‌തു. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് ഇപ്പോൾ സരിത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |