ആറ്റിങ്ങൽ: മാമം നാളികേര കോംപ്ലക്സിൽ വീണ്ടും വെളിച്ചെണ്ണ ഉത്പാദനം ആരംഭിക്കാൻ തീരുമാനം. പലതവണ ആരംഭിച്ച് മുടങ്ങിയതാണ് വീണ്ടും പ്രതീക്ഷയോടെ തുടങ്ങുന്നത്. ഇതിനായുള്ള യന്ത്ര സാമഗ്രികൾ സ്ഥാപിച്ചുകഴിഞ്ഞു. ഇവയുടെ പരീക്ഷണം ഈ ആഴ്ചതന്നെ നടക്കും.അഞ്ച് കോടി രൂപ ചെലവിട്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരജം ബ്രാൻഡ് വെളിച്ചെണ്ണയാണ് ഇവിടെ ഉദ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഇപ്പോൾ സ്വകാര്യ മില്ലുകളുടെ പങ്കാളിത്തത്തോടെയാണ് കോർപ്പറേഷൻ വെളിച്ചെണ്ണ ഉദ്പാദിപ്പിക്കുന്നത്. മാമം കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചാൽ കോർപ്പറേഷന്റെ സ്വന്തം മില്ലിൽ നിന്നുള്ള ഉത്പന്നം തന്നെ വിപണിയിൽ എത്തിക്കാനാവും. ഇത് കോർപ്പറേഷന് ഗുണകരവുമാകുമെന്നാണ് പ്രതീക്ഷ.വെളിച്ചെണ്ണ ഉത്പാദന സാമഗ്രികൾ തയ്യാറായെങ്കിലും കൊപ്ര സംഭരണം കോർപ്പറേഷന് വെല്ലുവിളിയാകുകതന്നെ ചെയ്യും. തിരുവനന്തപുരം ജില്ലയിൽ കൊപ്രയുടെ ലഭ്യത വളരെ കുറവാണ്. ഉള്ളതിന് താങ്ങാനാവാത്ത വിലയുമാണ്. മറ്റ് ജില്ലകളിൽ നിന്നോ സമീപ സംസ്ഥാനങ്ങളിൽ നിന്നോ കരാർ അടിസ്ഥാനത്തിൽ കൊപ്ര എത്തിച്ചാലേ കോംപ്ലക്സ് പ്രവർത്തിക്കാനാവൂ.മാമം നാളികേര കോംപ്ലക്സിൽ മുൻപ് പ്രവർത്തനം ആരംഭിച്ച വെന്ത വെളിച്ചണ്ണ ( വെർജിൻ കോക്കനട്ട് ഓയിൽ) ഉത്പാദനയൂണിറ്റുകൂടി ഇതോടൊപ്പം പ്രവർത്തിപ്പിക്കാനാണ് നീക്കം. ഈ ഉത്പന്നത്തിന് ഉയർന്ന വിലയായതിനാൽ ആവശ്യക്കാർ കുറവാണ്. ഇതാണ് യൂണിറ്റ് ആരംഭിച്ചെങ്കിലും കാര്യക്ഷമായി പ്രവർത്തിപ്പിക്കാൻ കഴിയാതെ പോയത്.പുതിയ യൂണിറ്റ് കൂടി പ്രവർത്തന സജ്ജമാകുന്നതോടെ ആവശ്യാനുസരണം വെന്ത വെളിച്ചെണ്ണയുടെ ഉത്പാനവും നടത്താനാണ് തീരുമാനം.
പ്രതീക്ഷയിൽ
ആധുനിക യന്ത്രസാമഗ്രികളാണ് ഇപ്പോൾ കോംപ്ലക്സിൽ സ്ഥാപിച്ചുകഴിഞ്ഞത്. 30 മെട്രിക് ടൺ കൊപ്ര ആട്ടുന്നതിനുള്ള സംവിധാനമാണ് പുതിയതായി ഇവിടെ ആരംഭിക്കുന്നത്. യന്ത്ര സാമഗ്രികൾ മൊത്തമായി പ്രവർത്തിപ്പിച്ചാൽ 18,000 ലിറ്റർ വെളിച്ചെണ്ണ ഒരു ദിവസം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |