നീലേശ്വരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പള്ളിക്കര റെയിൽവേ മേൽപ്പാലം പണി അവസാനഘട്ടത്തിലേക്ക്. റെയിൽവേ പാളത്തിന് പടിഞ്ഞാറ് വശത്തെ തൂണുകൾക്ക് മുകളിലെ സ്റ്റീൽ ഗർഡർ ഇതിനോടകം സ്ഥാപിച്ചു. ഒപ്പം ഈ ഭാഗത്തെ റോഡിന്റെ ടാറിംഗും പൂർത്തീകരിച്ചു. ഇനി ഗർഡറിനു മുകളിൽ സ്ലാബ് വാർക്കുന്ന പ്രവൃത്തിയാണ് നടക്കാനുള്ളത്.
പാളത്തിന് കിഴക്കു വശത്ത് റോഡ് ടാർ ചെയ്യാനും തൂണുകളിൽ ഗർഡർ സ്ഥാപിക്കാനും ബാക്കിയുണ്ട്. കൂടാതെ പാളത്തിന് മുകളിലായുള്ള കോമ്പോസിറ്റ് ഗർഡറും സ്ഥാപിക്കാനുണ്ട്. ഇത് ചെന്നൈയിൽ നിന്നുമാണ് എത്തേണ്ടത്. ഈ മാസം അവസാനത്തോടെ ഗർഡർ എത്തുമെന്നാണ് പ്രതീക്ഷ. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്ത് പ്രവൃത്തി നടത്താനുള്ള അനുമതി ലഭിച്ചതിനു ശേഷം എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി അതിവേഗത്തിലാണ് പ്രവൃത്തി മുന്നോട്ട് കൊണ്ടുപോയത്. മേയ് മാസം അവസാനത്തോടെ പാലം പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് സൈറ്റ് മാനേജർ പറഞ്ഞു.
ആകെ എട്ട് തൂണുകളിൽ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള നാലു തൂണുകൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. റെയിൽവേയുടെ സ്ഥലത്ത് തൂണുകൾ സ്ഥാപിക്കാൻ അനുമതി കിട്ടിയത് അടുത്തായിരുന്നു. ശേഷം നാല് തൂണുകളും പൂർത്തീകരിച്ചതിനുപിന്നാലെയാണ് ഗർഡർ സ്ഥാപിച്ചത്.
മേൽപ്പാലമില്ലാത്ത ദേശീയപാതയിലെ ഏക ഇടം
സംസ്ഥാനത്ത് ദേശീയപാതയിൽ മേൽപ്പാലമില്ലാതിരുന്ന ഏക സ്ഥലം പള്ളിക്കരയിലായിരുന്നു. ദേശീയപാതയായിട്ടും ഗേറ്റ് അടച്ചാൽ ഏറെനേരം കാത്തുകെട്ടിക്കിടന്നാൽ മാത്രമെ വാഹനങ്ങൾക്ക് നീങ്ങാൻ കഴിയുകയുള്ളു. ആംബുലൻസ് അടക്കം ഇത്തരത്തിൽ കുടുങ്ങിക്കിടക്കാറുണ്ട്. ഇതിനൊക്കെയാണ് പാലം പണി പൂർത്തിയാകുന്നതോടെ അറുതിയാകുന്നത്.
ചിലവ് 64.44 കോടി
നീളം 780
വീതി 45 മീറ്റർ
4 വരി പാത (പിന്നീട് ആറുവരിയാക്കും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |