പാലക്കാട്: കൊവിഡ് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ കുടുംബത്തിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ മറ്റംഗങ്ങളെയും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഒരുക്കവുമായി അധികൃതർ. ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ തദ്ദേശസ്ഥാപന അംഗം കൺവീനറായുള്ള വാർഡുതല കർമ്മ സമിതികൾക്കാണ് ഇതിന്റെ ചുമതല. രോഗവ്യാപന ഗൗരവം കുടുംബങ്ങളെ മനസിലാക്കിപ്പിച്ച് മുഴുവൻ അംഗങ്ങളുടെയും ടെസ്റ്റ് നടത്താനാണ് തദ്ദേശവകുപ്പ് ഡയറക്ടറുടെ നിർദ്ദേശം. ഇതിന്റെ ഭാഗമായി രോഗലക്ഷണം ഉള്ളവർക്കു കർശനമായി പരിശോധന നടത്തും.
രോഗ വ്യാപിക്കുന്ന പ്രദേശം കേന്ദ്രീകരിച്ചും പ്രവർത്തനം ശക്തമാക്കും. ഗ്രാമങ്ങളിൽ പലയിടത്തും വ്യാപകമായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ആളുകൾ താമസിക്കുന്ന സ്ഥലത്തെ പോസിറ്റീവായ ആളുകളെ പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി), കൊവിഡ് ആശുപത്രികളിൽ എന്നിവിടങ്ങളിലേക്ക് മാറ്റും. നിലവിൽ കൊവിഡ് ബാധിതർ കൂടുതലുള്ള സ്ഥലങ്ങൾ പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരുടെ സഹകരണത്തോടെ മൈക്രോ കണ്ടെയ്മെന്റ് മേഖലയാക്കാനും തദ്ദേശ കമ്മിറ്റികൾ നടപടിയെടുക്കും. പി.എച്ച്.എസി, സി.എച്ച്.സികളിൽ നിന്ന് പോസിറ്റീവ് കേസുകളുടെ എണ്ണവും വിവരങ്ങളും ശേഖരിക്കാനുള്ള ചുമതലയും വാർഡുതല സമിതികൾക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |