കോട്ടയം: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കാൻ സമയമായവർ ഓൺലൈനിൽ ബുക്ക് ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ പരിഭ്രാന്തരാകേണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് ആറ് ആഴ്ച മുതൽ എട്ട് ആഴ്ച വരെയുള്ള സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയാകും. വാക്‌സിന്റെ ലഭ്യതക്കുറവുള്ളതിനാൽ ശരാശരി 35 ക്യാമ്പുകളിലായി എണ്ണായിരത്തോളം പേർക്കാണ് ഒരു ദിവസം ഇപ്പോൾ കുത്തിവെപ്പ് നൽകുന്നത്. കൊവിഡ് പ്രതിരോധ മാർഗ്ഗനിർദേശങ്ങൾ പാലിക്കേണ്ടതുകൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിനാണ് www.cowin.gov.in പോർട്ടലിൽ വാക്‌സിനേഷൻ ബുക്കിംഗ് ആരംഭിക്കുന്നത്. മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്ത് പിറ്റേ ദിവസത്തെ ക്യാമ്പുകളിൽ ബുക്കിംഗ് നടത്താം. ഓരോ കേന്ദ്രത്തിലും അനുവദിച്ചിട്ടുള്ള ബുക്കിംഗ് തീരുമ്പോൾ ആ കേന്ദ്രം പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുംവിധമാണ് ദേശീയ തലത്തിൽ പോർട്ടൽ സജ്ജീകരിച്ചിരിക്കുന്നത്. വാക്‌സിൻ കൂടുതൽ ലഭ്യമാകുന്ന മുറയ്ക്കു മാത്രമേ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും കൂടുതൽ പേർക്ക് വാക്‌സിൻ നൽകാനും കഴിയൂ. കൂടുതൽ ഡോസ് വാക്‌സിൻ ലഭ്യമാകുന്നതോടെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്ക് സമയപരിധിക്കുള്ളിൽ കൃത്യമായി വാക്‌സിൻ നൽകാൻ നടപടിയെടുക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, കൗണ്ടിംഗ് ഏജന്റുമാർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർ രണ്ടു ഡോസ് വാക്‌സിൻ എടുക്കുകയോ വോട്ടെണ്ണൽ ആരംഭിക്കുന്നതിനുമുൻപ് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണം. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് വരും ദിവസങ്ങളിൽ വാക്‌സിൻ നൽകുന്നതിനുള്ള സാദ്ധ്യത പരിശോധിക്കും. ഇതിനു കഴിഞ്ഞില്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുവേണ്ട ക്രമീകരണം ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |