വെറുതെ ഇറങ്ങുന്നില്ല
കൂട്ടം കൂടൽ ഒഴിവായി
കോഴിക്കോട്: കൊവിഡ് തീവ്രവ്യാപനം ചെറുക്കാൻ സംസ്ഥാന സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയതിന് കാര്യമായ ഫലം കണ്ടുതുടങ്ങി. അനാവശ്യ കാര്യങ്ങൾക്കായി വെറുതെ നിരത്തിലേക്കിറങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസം തന്നെ പ്രകടമായി കുറഞ്ഞു. വൈകുന്നേരങ്ങളിൽ കവലകളിലെ കൂട്ടം കൂടലുകളും ഒഴിവായി.
പൊതുവെ തിരക്ക് കൂടുതലായി എത്തുന്ന മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി എന്നിവിടങ്ങളിലെല്ലാം ആളുകളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർ നന്നേ കുറഞ്ഞു, സർക്കാർ ഓഫീസുകളിൽ സ്റ്റാഫിന്റെ വരവ് പകുതിയായി നിയന്ത്രിച്ചതോടെ ലൈൻ ബസ്സുകളിലടക്കം പതിവുതിരക്കീ ഒഴിവായി. ടെക്സ്റ്റൈൽ ഷോപ്പുകളും മറ്റും തുറക്കുന്നുണ്ടെങ്കിലും ആവശ്യക്കാർ തീരെ കുറവാണ്.
നിരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. പുതിയ നിയന്ത്രണങ്ങൾ ഇന്നലെ പ്രാബല്യത്തിൽ വന്നതോടെ തീയേറ്ററുകൾ, മാൾ, ജിം, ക്ലബുകൾ, സ്പോർട്സ് കേന്ദ്രങ്ങൾ, നീന്തൽകുളങ്ങൾ എന്നിവ തുറന്നില്ല.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ പരിശോധനയുമായി പൊലീസ് രംഗത്തുണ്ട്. രാത്രികാല കർഫ്യൂ
പഴുതടച്ചുള്ളതാണെന്ന് ഉറപ്പാക്കുന്നുമുണ്ട്. കെ 9 സ്വകാഡ്, ഫ്‌ളയിംഗ് സ്വകാഡ്, ഹൈവേ പട്രോൾ, ബൈപ്പാസ് ബീക്കൺസ് എന്നീ വിഭാഗങ്ങളും പരിശോധനയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |