മലപ്പുറം: ജില്ലയിൽ കൊവിഡിന് പിന്നാലെ ആശങ്ക പരത്തി വൈറൽ പനി, ഡെങ്കി ബാധിതരുടെ എണ്ണം ഉയരുന്നു. ഏപ്രിൽ ഒന്ന് മുതൽ ഇന്നലെ വരെ 11,359 പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടിയത്. ദിനംപ്രതി ശരാശരി 500 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ക്ലിനിക്കുകളിൽ എത്തുന്നവരുടെ എണ്ണം കൂടാതെയാണിത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണത്തിൽ മലപ്പുറത്ത് വലിയ വർദ്ധനവുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് പനിബാധിതരുടെ എണ്ണം കൂടുതലും. കൊവിഡ് ബാധിതരുടെ എണ്ണത്തിലും വ്യാപനത്തിലും ഇരു ജില്ലകളുമാണ് മുന്നിൽ.
മുൻ മാസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ പനിബാധിതരുടെ എണ്ണവും കൂടി വരുന്നുണ്ട്. പനി ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരോട് കൊവിഡ് ടെസ്റ്റ് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാനുള്ള അവസരമായി കാണേണ്ടതിന് പകരം ടെസ്റ്റ് ഭയന്ന് ചികിത്സയ്ക്ക് എത്താത്തവരുമുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഡെങ്കി കേസുകളും വർദ്ധിച്ചു. ഈ മാസം ഇതുവരെ 23 പേരെയാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. മൂന്ന് എലിപ്പനി കേസുകളുമുണ്ടായി.
ശ്രദ്ധിച്ചാൽ ഡെങ്കിയെ അകറ്റാം
ഡെങ്കി കൊതുകുകളുടെ ഉറവിട നശീകരണത്തിലൂടെ ഡെങ്കി പനിക്ക് തടയിടാനാവും. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ വേനൽമഴ ഡെങ്കി കൊതുകുകൾക്ക് വളരാനുള്ള അനുകൂല സാഹചര്യം ഒരുക്കിയിട്ടുള്ളതിനാൽ വീടും പരിസരങ്ങളും ശുചീകരിക്കുന്നതിനൊപ്പം വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു. ഫ്രിഡ്ജിന്റെ പിന്നിലെ ട്രേയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലടക്കം കൊതുക് വളരാനുള്ള സാദ്ധ്യത ഏറെയാണ്. രാവിലെയും വൈകിട്ടുമാണ് ഡെങ്കി കൊതുകുകൾ വീട്ടിനുള്ളിലേക്ക് കയറാൻ സാദ്ധ്യതയുള്ളതെന്നതിനാൽ ഈ സമയങ്ങളിൽ ജനലും വാതിലുകളും തുറന്നിടരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |