ഉത്തരവ് അടിയന്തരമായി റദ്ദാക്കണം
ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കായി സാധാരണ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ പഞ്ചനക്ഷത്ര ഹോട്ടലിൽ ജഡ്ജിമാർക്ക് കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കിയ ഡൽഹി സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഡൽഹി ഹൈക്കോടതി.
പഞ്ചനക്ഷത്ര ഹോട്ടൽ ഏറ്റെടുത്ത് 100 കിടക്കകളുള്ള കൊവിഡ് കെയർ സൗകര്യമൊരുക്കാൻ എപ്പോഴാണ് ആവശ്യപ്പെട്ടതെന്നും കോടതിയെ പ്രീണിപ്പിക്കാനാണോ ഇത് ചെയ്തതെന്നും ജസ്റ്റിസുമാരായ വിപിൻ സംഖി, രേഖ പാലി എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി സർക്കാരിനോട് ചോദിച്ചു.
'ജഡ്ജിമാരുടെ കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക സൗകര്യമൊരുക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടെന്ന ധാരണയുണ്ടായി. ഇത്തരമൊരു സൗകര്യം ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ കഴിയാത്തപ്പോൾ ആഡംബര ഹോട്ടലുകളിൽ ജഡ്ജിമാർക്ക് സൗകര്യം വേണമെന്ന് ആവശ്യപ്പെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. ആളുകൾ റോഡിൽ മരിക്കുമ്പോൾ ഞങ്ങൾ ഇങ്ങനെയൊരു താത്പര്യം കാണിക്കുമെന്നത് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. അല്ലെങ്കിൽ ഞങ്ങൾ റദ്ദാക്കും.'- ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ അശോക ഹോട്ടൽ ഏറ്റെടുത്ത് ജഡ്ജിമാർക്കും ജുഡിഷ്യൽ ഓഫീസർമാർക്കും കുടുംബാംഗങ്ങൾക്കുമായി 100 കിടക്കകളുള്ള കൊവിഡ് കെയർ സെന്ററായി മാറ്റാൻ ചാണക്യപുരി എസ്.ഡി.എം ഗീത ഗ്രോവർ ഉത്തരവിറക്കിയത്. ഇതിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ പ്രിമസിനും നൽകി.
ദേശീയ തലസ്ഥാനത്ത് ഓക്സിജൻ കിട്ടാതെയും ആശുപത്രിയിൽ പ്രവേശിക്കാനാകാതെയും കൊവിഡ് രോഗികൾ മരിക്കുന്നതിനിടെ, ജഡ്ജിമാർക്ക് ആഢംബര ഹോട്ടലിൽ ചികിത്സാ സൗകര്യമൊരുക്കിയതിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതോടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
'ഏതെങ്കിലുമൊരു വിഭാഗത്തിനായി പ്രത്യേക സൗകര്യമൊരുക്കുന്നത് വിവേചനപരമാണ്. ഇതുപോലൊരു ഉത്തരവിറക്കി വിവാദത്തിന് വഴിയൊരുക്കി തങ്ങളെക്കുറിച്ച് സമൂഹത്തിൽ തെറ്റായ ധാരണയുണ്ടാക്കാനിടയാക്കി. തങ്ങൾ ആകെ നിർദ്ദേശിച്ചത് ജുഡിഷ്യൽ ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് ബാധയുണ്ടായി ആശുപത്രിയിൽ പ്രവേശിക്കേണ്ട സാഹചര്യം വന്നാൽ ചികിത്സ ഉറപ്പാക്കണമെന്ന് മാത്രമാണ്. ഇപ്പോൾ തന്നെ രണ്ട് ജുഡിഷ്യൽ ഉദ്യോഗസ്ഥരെ നമുക്ക് നഷ്ടമായി."- ബെഞ്ച് വ്യക്തമാക്കി.
കോടതിയെ മോശക്കാരാക്കാൻ ഉദ്ദേശിച്ചില്ലെന്നും മാദ്ധ്യമങ്ങളാണ് തെറ്റായ ധാരണ പരത്തിയതെന്നും ഡൽഹി സർക്കാർ പറഞ്ഞു. നിരവധി ഹോട്ടലുകൾ കൊവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ടെന്നും വിശദീകരിച്ചു.
മാദ്ധ്യമങ്ങളല്ല, നിങ്ങളുടെ ഉത്തരവാണ് തെറ്റെന്ന് കോടതി തിരിച്ചടിച്ചു. വ്യാഴാഴ്ച ഈ വിഷയം വീണ്ടും പരിഗണിക്കും.
ഓക്സിജൻ, മരുന്ന് കരിഞ്ചന്ത : സർക്കാരിന്റെ വീഴ്ചയെന്ന് കോടതി
കൊവിഡ് മഹാമാരി സമയത്ത് ഓക്സിജനും മരുന്നുകളും കരിഞ്ചന്തയിൽ സുലഭമായത് ഡൽഹി സർക്കാരിന്റെ വീഴ്ചയാണെന്ന് ഡൽഹി ഹൈക്കോടതി. ഓക്സിജൻ വിതരണത്തിലെ വീഴ്ചയുടെ പേരിലും ഡൽഹി സർക്കാരിന് പഴി കേട്ടു.
സംസ്ഥാനത്ത് ഓക്സിജനും മരുന്നുകളും കരിഞ്ചന്തയിൽ സുലഭമായി ലഭിക്കുന്ന വിവരം സർക്കാരിന് അറിയാമോ എന്ന് ജസ്റ്റിസുമാരായ വിപിൻ സംഖിയും രേഖാ പള്ളിയും അടങ്ങിയ ബെഞ്ച് ചോദിച്ചു. ഇത് മനുഷ്യത്വപരമായ കാര്യമല്ല. കഴുകൻമാരാകേണ്ട സമയമല്ലിത്. സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകാത്തത് വലിയ പ്രതിസന്ധിയാണ്. സർക്കാരിന്റെ അധികാരമുപയോഗിച്ച് കരിഞ്ചന്തക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഡൽഹി മഹാരാജ അഗ്രസൻ ആശുപത്രിയിലേക്ക് കൊണ്ടുവന്ന 20 ടൺ ഓക്സിജൻ നൽകാൻ കഴിയുന്നില്ലെന്ന് വിതരണക്കമ്പനിയായ സേഠ് എയർ അറിയിച്ചു.
'ഡൽഹിക്കുള്ള വിഹിതം നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പറഞ്ഞപ്പോൾ വിശ്വസിച്ചില്ലെന്നും 20 ടൺ എത്തിയിട്ടും നൽകാൻ കഴിയാ സാഹചര്യം ഇപ്പോഴാണ് മനസിലായതെന്നും' കോടതി ചൂണ്ടിക്കാട്ടി.
'ഡൽഹി സർക്കാർ പറയുന്നു ഓക്സിജൻ കിട്ടുന്നില്ലെന്ന്. ഇവിടെ ഒരാൾ പറയുന്നത് 20 ടൺ ഓക്സിജൻ വിതരണം ചെയ്യാൻ കഴിയുന്നില്ലെന്ന്. സർക്കാരിന്റെ അനാസ്ഥ ആവശ്യത്തിലേറെയായി. ഡൽഹി സർക്കാരിന് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിനോട് ഏറ്റെടുക്കാൻ പറയാം. ഓക്സിജൻ വിതരണക്കാർ കൃത്യമായ വിവരം വെബ്സൈറ്റിൽ നൽകുന്നില്ലെങ്കിൽ കർശന നടപടിയെടുക്കാനും' കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |