തിരുവനന്തപുരം:യാത്രക്കാർ കുറഞ്ഞതോടെ ബസ് സർവീസുകൾ കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു.ഏപ്രിൽ 26ന് ഓപ്പറേറ്റ് ചെയ്തതിന്റെ 50ശതമാനമേ ഇനി ഉണ്ടാവുകയുള്ളൂ. അന്ന് 3056 എണ്ണം സർവീസ് നടത്തിയിരുന്നു. ഇനി 1528 സർവീസ് മാത്രം.
കടുത്ത നിയന്ത്രണങ്ങളുള്ള ശനി, ഞായർ ദിവസങ്ങളിൽ 678 സർവീസായി ചുരുങ്ങും. ഓപ്പറേറ്റിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് ക്രമം നിശ്ചയിച്ച് ഡ്യൂട്ടി നൽകും.
ശേഷിക്കുന്ന ജീവനക്കാർക്ക് സ്റ്റാൻഡ് ബൈ അറ്റൻഡൻസ് നൽകും. അവർ നേരിട്ട് യൂണിറ്റിൽ ഹാജരാകേണ്ടതില്ല. രാവിലെ 7 മുതൽ രാത്രി 7 വരെയാകും കൂടുതൽ സർവീസ് നടത്തുക. തിരക്കില്ലാത്ത രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് 3വരെ വേണ്ടിവന്നാൽ സർവീസുകൾ പുനക്രമീകരിക്കും.
മിനിസ്റ്റീരിയൽ / സ്റ്റോർ വിഭാഗത്തിലെ പകുതി ജീവനക്കാർ വീതം പ്രതിദിനം ഹാജരാകണം. സൂപ്പർവൈസറി വിഭാഗത്തിലും 50% ജീവനക്കാർ ഡ്യൂട്ടിയിൽ ഉണ്ടാകണം. എല്ലാ ഓഫീസർമാരും അവരവരുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഉണ്ടായിരിക്കണം.
മെക്കാനിക്കൽ വിഭാഗത്തിൽ പ്രതിദിനം 50% ജീവനക്കാർ ഹാജരാകണം. എല്ലാ ഷിഫ്റ്റിലും ഗ്യാരേജിന്റെ പ്രവർത്തനം മുടങ്ങാത്തവിധം ഡ്യൂട്ടി നിശ്ചയിക്കാൻ എം.ഡി ബിജു പ്രഭാകർ ഗ്യാരേജ് മേധാവിമാർക്ക് നിർദേശം നൽകി.
മേയ് ഒന്നിന് അവധി
മേയ് ഒന്നിന് കെ.എസ്.ആർ.ടി.സിയുടെ എല്ലാ വിഭാഗം ജീവനക്കാർക്കും അവധിയായിരിക്കും. അന്ന് ഡ്യൂട്ടി ചെയ്യുന്നവർക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും. അന്ന് ഡ്യൂട്ടി ഓഫായാൽ അത് മറ്റൊരു ദിവസത്തേക്ക് അനുവദിക്കും എന്നാൽ വീക്കിലി ഓഫ് മാറ്റി അനുവദിക്കില്ല.
കെ.എസ്.ആർ.ടി.സിക്ക് 207 കോടി
തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് വരുമാന നഷ്ടമുണ്ടായ കെ.എസ്.ആർ.ടിസിയുടെ വിവിധ തിരിച്ചടവുകൾക്ക്207 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച കൺസോഷ്യത്തിന് 2020 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ തുകയായ 127,34,74, 481 രൂപയും, എസ്.ബി.ഐ കൺസോർഷ്യത്തിൽ നിന്നെടുത്ത 3100 കോടിയുടെ തിരിച്ചടവിനുള്ള 80 കോടിയും ഉൾപ്പെടെയാണ് ഇത്രയും തുക അനുവദിച്ചത്.
എസ്.ബി.ഐ കൺസോർഷ്യത്തിലേക്കുള്ള തിരിച്ചടവ് 2020 മാർച്ചിൽ ലോക്ക് ഡൗൺ ഉണ്ടാകുന്നതിന് തലേ ദിവസം വരെ കെ.എസ്.ആർ.ടി.സി കൃത്യമായി അടച്ചിരുന്നു.ഡിസംബറിൽ 80 കോടിയും, ഫെബ്രുവരിയിൽ 60 കോടിയും എസ്.ബി.ഐ കൺസോഷ്യത്തിന് നൽകാൻ സർക്കാർ അനുവദിച്ചിരുന്നു. ഇതോടെ ഈ ഇനത്തിൽ മാത്രം 220 കോടി രൂപയാണ് സർക്കാർ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |