ബഹളം ബൈക്കിന് തീപ്പിടിച്ചതിനെ തുടർന്ന്
പൊലീസുകാരനെതിരെ നടപടി എടുക്കാതിരുന്നത് വീഴ്ച
തിരുവനന്തപുരം: എ.ഡി.ജി.പി ഓഫീസിലെ പൊലീസുകാരൻ ഫിറ്റായപ്പോൾ നാടും നഗരവും മാത്രമല്ല പൊലീസ് ആസ്ഥാനം വരെ വിറച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം. സംസ്ഥാനപൊലീസിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലെ പൊലീസുകാരനാണ് മദ്യലഹരിയിൽ കഴിഞ്ഞദിവസം തിരുവനന്തപുരം റൂറൽ പൊലീസിനെയും ഐ.ജി ഉൾപ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥരെയും വിറപ്പിച്ചത്.
എ.ഡി.ജി.പി ഓഫീസിൽ ജോലി നോക്കുന്ന ഒരു സിവിൽ പൊലീസ് ഓഫീസറാണ് മദ്യലഹരിയിൽ കഴിഞ്ഞദിവസം രാത്രി ഉന്നത പൊലീസുദ്യോഗസ്ഥരുൾപ്പെടെ നഗരത്തിലെയും തിരുവനന്തപുരം റൂറൽ ജില്ലയിലെയും പൊലീസുകാരുടെ ഉറക്കം കെടുത്തിയത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലാണ് ഇയാൾക്ക് ജോലി. സംഭവദിവസം ഡ്യൂട്ടിക്ക് പോകാതിരുന്ന ഇയാൾ സ്വന്തം വീട്ടിൽ നിന്ന് സമീപത്തെ ബന്ധുവീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് നാടിനെ വിറപ്പിച്ച സംഭവവികാസങ്ങൾ അരങ്ങേറിയത്.
ബൈക്ക് കത്തിയമർന്നു
വാഹനം ഓടിക്കാൻ കഴിയാത്ത വിധം മദ്യലഹരിയിലായിരുന്ന പൊലീസുകാരന്റെ ബൈക്ക് യാത്രാമദ്ധ്യേ നിന്നുപോയി. ബൈക്ക് സ്റ്റാർട്ടാക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് തീയും പുകയും ഉയർന്നു.നിമിഷനേരം കൊണ്ട് ബൈക്ക് കത്തി.ബൈക്കിന് തീപിടിച്ചതോടെ ഇയാൾ ബഹളമുണ്ടാക്കി.ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് തീകെടുത്താൻ ശ്രമിച്ചെങ്കിലും ബൈക്ക് പൂർണമായും കത്തിയമർന്നു. ബൈക്കിന് തീപിടിച്ച വിവരം പൊലീസുകാരൻ വെഞ്ഞാറമൂട് പൊലീസിനെ അറിയിച്ചു. സംഭവസ്ഥലം കൃത്യമായി മനസിലാക്കും മുമ്പേ പൊലീസുകാരന്റെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. എ.ഡി.ജി.പി ഓഫീസിൽ ജോലി നോക്കുന്നയാളാണെന്നും ബൈക്ക് കത്തിയെന്നും പൊലീസിന് മനസിലായെങ്കിലും സംഭവസ്ഥലം എവിടെയെന്ന് വ്യക്തതയില്ലാതായി. പലതവണ സ്റ്റേഷനിൽ നിന്ന് തിരിച്ചുവിളിച്ചെങ്കിലും പൊലീസുകാരന്റെ ഫോൺ സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്.
സ്ഥലത്തെത്തിയ സി.ഐയെ വിരട്ടി
ഏറെ നേരം പലസ്ഥലങ്ങളിലായി ചുറ്റിക്കറങ്ങിയ പൊലീസ് ഒടുവിൽ എങ്ങനെയോ ബൈക്ക് കത്തിയ സ്ഥലത്തെത്തി.ജീപ്പിലെത്തിയ സി.ഐയെയും സംഘത്തെയും കണ്ടതും പൊലീസുകാരൻ രോഷാകുലനായി. നാട്ടുകാരുടെ മുന്നിൽ വച്ച് സി.ഐയെയും പൊലീസുകാരെയും വിരട്ടി. എ.ഡി.ജി.പി ഓഫീസിലാണ് താൻ ജോലി ചെയ്യുന്നതെന്നും കാണിച്ചുതരാമെന്നും മറ്റും പറഞ്ഞ് ഇയാൾ തട്ടിക്കയറിയെങ്കിലും മദ്യപിച്ച് ബഹളമുണ്ടാക്കുന്ന പൊലീസുകാരനെ പിടികൂടാനോ വൈദ്യപരിശോധന നടത്താനോ പൊലീസ് തയ്യാറായില്ല. ബൈക്ക് കത്തിയതിന്റെ ഫോട്ടോ പകർത്തിയശേഷം നാട്ടുകാരിൽ നിന്ന് വിവരങ്ങൾ മനസിലാക്കി സി.ഐയും സംഘവും സ്ഥലം വിട്ടു.
നടപടി ആവശ്യപ്പെട്ട് ഐ.ജി ഉൾപ്പെടെയുള്ളവരുടെ ഉറക്കം കെടുത്തി
പിന്നാലെ, അർദ്ധരാത്രി ഡിവൈ.എസ്.പി മാരെയും ഐ.ജിയെയുമുൾപ്പെടെ പലരെയും പൊലീസുകാരൻ വിളിച്ചുണർത്തി. സി.ഐയ്ക്കും പൊലീസുകാർക്കുമെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു വിളികൾ. വനിതാ ഓഫീസർമാരുൾപ്പെടെ പലരുടെയും ഉറക്കം പോയതോടെ പൊലീസ് ആസ്ഥാനത്ത് നിന്ന് റൂറൽ പൊലീസ് ജില്ലയിലേക്ക് തലങ്ങും വിലങ്ങും വിളികളായി. ഉന്നത ഉദ്യോഗസ്ഥരടക്കം പലരും അടുത്തദിവസം റൂറൽ എസ്.പിയെ വിളിച്ച് സംഭവം അന്വേഷിച്ച് തുടങ്ങി. മദ്യപിച്ച് മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയ ചരിത്രമുള്ളയാളാണ് പൊലീസുകാരനെന്ന് തിരിച്ചറിഞ്ഞ എസ്.പി സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ട്
മദ്യലഹരിയിൽ പൊലീസുകാരനുണ്ടാക്കിയ പ്രശ്നങ്ങളാണെന്ന നിലയിൽ ഡിവൈ.എസ്.പി മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചു. ബൈക്ക് നാട്ടുകാർ കത്തിച്ചതാണെന്നായിരുന്നു പൊലീസുകാരൻ വെളിപ്പെടുത്തിയത്. എന്നാൽ, പൊലീസുകാരൻ കത്തിച്ചതാണെന്ന നിലയിൽ നാട്ടുകാരിൽ ചിലർ അന്വേഷണ ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം കൈമാറിയതോടെ ബൈക്ക് കത്തിയ സംഭവത്തിൽ ലോക്കൽപൊലീസും വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മദ്യലഹരിയിൽ പൊതുസ്ഥലത്ത് ബഹളം വയ്ക്കുകയും പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പൊലീസുകാരനെതിരെ നിയമനടപടി സ്വീകരിക്കാതിരുന്നത് ലോക്കൽ പൊലീസിന് സംഭവിച്ച വീഴ്ചയായും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസുകാരനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |