കവർച്ച നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗസംഘം
ആലപ്പുഴ : കലവൂരിലെ പെട്രോൾ പമ്പിൽ നിന്ന് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63 ലക്ഷം രൂപ ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ ലഭിച്ചതായും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കലവൂർ മലബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം. ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന പമ്പിലെ ജീവനക്കാരൻ പണമടങ്ങിയ ബാഗുമായി ബാങ്കിലേക്ക് പോകുമ്പോൾ ജാക്കറ്റും ഹെൽമറ്റും മാസ്ക്കും ധരിച്ചയാൾ നടന്നുവന്ന് ജീവനക്കാരനെ സൈക്കിളിൽ നിന്ന് തള്ളിയിട്ടശേഷം ബാഗ് കവർന്നു. ഈ സമയം ജാക്കറ്റും ഹെൽമറ്റും ധരിച്ച മറ്റൊരാൾ ബൈക്കിലെത്തി മോഷ്ടാവിനെയും കയറ്റി ചേർത്തല ഭാഗത്തേക്ക് വേഗതയിൽ കടന്നു. സംഭവം കാണാനിടയായ കാർയാത്രക്കാർ ബൈക്കിനെ പിന്തുടർന്നെങ്കിലും കവർച്ചാ സംഘത്തെ പിടികൂടാനായില്ല.
കഴിഞ്ഞ 23,24,25 തീയതികളിലെ പമ്പിലെ കളക്ഷനായിരുന്നു ജീവനക്കാരൻ ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയത്. ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന പമ്പും ബാങ്കുമായി ഒരുകിലോമീറ്റർ പോലും ദൂരം ഇല്ലാത്തതിനാൽ ജീവനക്കാർ സൈക്കിളിലാണ് പതിവായി പണം ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോകുന്നത്.
സംഭവം അറിഞ്ഞെത്തിയ മണ്ണഞ്ചേരി സി.ഐ രവി സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പമ്പിലെയും സമീപത്തെ കടകളിലെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബൈക്കിന്റെ നമ്പർ ലഭിച്ചത്. പമ്പ് ജീവനക്കാർ പണം ബാങ്കിലേക്ക് കൊണ്ടു പോകുന്നത് കവർച്ചാസംഘം നേരത്തേ നിരീക്ഷിച്ചിരുന്നതായി സൂചനയുണ്ട്. ഇന്നലെ രാവിലെ പത്തുമണിമുതൽ സംഘം പ്രദേശത്ത് തമ്പടിച്ചിരുന്നതായും വിവരം ലഭിച്ചും. കൂടുതൽ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |