ഇരവിപുരം: ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് വാങ്ങിയ ഒരുലക്ഷം രൂപ തിരികെ ചോദിച്ചതിന് ദമ്പതികളെയും മാതാവിനെയും കുത്തി പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ മന്ത്രവാദിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. താന്നി സ്വർഗപുരം ക്ഷേത്രത്തിന് തെക്ക് ആലുവിള വീട്ടിൽ ബലഭദ്രനാണ് (63) അറസ്റ്റിലായത്.
മാർച്ച് 29ന് വൈകിട്ട് ആറരയോടെ താന്നിയിലെ മന്ത്രവാദിയുടെ താമസസ്ഥലത്തായിരുന്നു സംഭവം. പൊലീസ് പറയുന്നത്: യുവതിയുടെ അമ്മയുടെ പിതാവിന്റെ പ്രേതബാധ ഒഴിപ്പിക്കണമെന്ന് പറഞ്ഞാണ് ആക്രമണത്തിനിരയായവർ സംഭവത്തിന് ഒരു മാസം മുമ്പ് ബലഭദ്രനെ സമീപിച്ചത്. ഇതിന്റെ പേരിൽ പലപ്പോഴായി ഒരു ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. ബാധ മാറാൻ വീട്ടിൽ കുഴിച്ചിടുന്നതിന് തകിടും കുടവും നൽകി. ഫലം കാണാതെ വന്നതോടെ പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികൾ പണം തിരികെ ആവശ്യപ്പെട്ടു. പല അവധികൾ പറഞ്ഞ ശേഷം 29ന് പണം നൽകാമെന്ന് പറഞ്ഞ് ഇവരെ ബലഭദ്രൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയുടെ മാതാവ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദമ്പതികൾക്കും പരിക്കേറ്റു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെയും എ.സി.പി വിജയന്റെയും മേൽനോട്ടത്തിൽ സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ ബലഭദ്രൻ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചു. പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു.
മാവേലിക്കര കൊല്ലകടവ് ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇരവിപുരം എസ്.എച്ച്.ഒ ധർമ്മജിത്ത്, എസ്.ഐമാരായ ദീപു, സൂരജ്, സുതൻ, സന്തോഷ്, അജിത് കുമാർ, എ.എസ്.ഐ ഷിബു പീറ്റർ, സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |