ദേശീയ പ്രതിസന്ധിയിൽ കോടതി കാഴ്ചക്കാരനായി നൽക്കില്ല
ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ അതിരൂക്ഷമായ രണ്ടാം വരവിനെ ദേശീയ പ്രതിസന്ധിയെന്നു വിശേഷിപ്പിച്ച സുപ്രീംകോടതി, വാക്സിന് വ്യത്യസ്‌ത വില നിർണയിച്ചതിലെ യുക്തി വിശദീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ടു. വാക്സിൻ വില നിർണയത്തിൽ കേന്ദ്രത്തിനുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഇടപെടാനുള്ള സമയമാണിതെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ദേശീയ പ്രതിസന്ധികളിൽ നിശ്ശബ്ദ കാഴ്ചക്കാരനായി നിൽക്കാനാകില്ലെന്ന് വ്യക്തമാക്കി, കേന്ദ്രത്തിനെതിരെ നിശിത പരാമർശങ്ങളാണ് സുപ്രീംകോടതി നടത്തിയത്. മേയ് ഒന്നിന് 18- 45 വയസ്സുള്ളവർക്കും കുത്തിവയ്പ് തുടങ്ങുമ്പോൾ വാക്സിന്റെ വർദ്ധിക്കുന്ന ആവശ്യം എങ്ങനെ നിറവേറ്റുമെന്നും കേന്ദ്രം വിശദീകരിക്കണം.
കൊവിഡ് പ്രതിരോധത്തിന് ദേശീയ നയം രൂപീകരിക്കാൻ കേന്ദ്രത്തോടാവശ്യപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഓക്സിജൻ, വാക്സിൻ, മരുന്ന് തുടങ്ങിയ വിഷയങ്ങളിൽ വിശദീകരണം നൽകാനും കേന്ദ്രത്തിന് നിർദ്ദേശം നൽകി. കേസ് 30- ന് വീണ്ടും പരിഗണിക്കും.
ഇപ്പോഴല്ലെങ്കിൽ എപ്പോൾ?
വാക്സിൻ വില നിർണയത്തിൽ കേന്ദ്രത്തിന്റെ നയം ഒരു സത്യവാങ്‌മൂലത്തിൽ വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. വാക്സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അതിന്റെ യുക്തിയും വ്യക്തമാക്കണം. ഓരോ കമ്പനിയും വ്യത്യസ്ത വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ കേന്ദ്രം എന്ത് നടപടിയെടുത്തു? വില നിയന്ത്രണം സംബന്ധിച്ച ഡ്രഗ് കൺട്രോൾ നിയമവും പേറ്റന്റ് നിയമവും അനുസരിച്ച് കേന്ദ്രത്തിനുള്ള അധികാരം പ്രയോഗിക്കാൻ ഏറ്റവും ഉചിതം ഈ മഹാമാരി സമയമാണ്. ഇത് ദേശീയ പ്രതിസന്ധിയാണ്. ഇപ്പോഴല്ലെങ്കിൽപ്പിന്നെ എപ്പോഴാണ് കേന്ദ്രം ഈ അധികാരം പ്രയോഗിക്കുന്നത്?
ദേശീയനയം വേണ്ടെന്ന് കേന്ദ്രം
കൊവിഡ് സമയത്ത് ദേശീയ നയത്തിന്റെ ആവശ്യമില്ലെന്നും സാഹചര്യങ്ങൾ നോക്കി നടപടികൾ സ്വീകരിക്കുന്ന നയം നിലവിലുണ്ടെന്നും കോടതി കഴിഞ്ഞ ദിവസം നൽകിയ നോട്ടീസിനുള്ള മറുപടി സത്യവാങ്മൂലത്തിൽ കേന്ദ്രം അറിയിച്ചു. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നുണ്ട്. മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം വർദ്ധിപ്പിച്ചു. ലഭ്യമായിടത്തു നിന്നെല്ലാം ഓക്സിജൻ എത്തിക്കുന്നുണ്ട്. റെംഡെസിവിർ അടക്കമുള്ള മരുന്നുകളുടെ ഉത്പാദനവും വർദ്ധിപ്പിച്ചു.
കേന്ദ്രം അറിയിക്കേണ്ടത്:
ലഭ്യമായ ഓക്സിജന്റെ അളവ്, സംസ്ഥാനങ്ങളുടെ ആവശ്യം, കേന്ദ്ര വിഹിതം, കിടക്കകൾ അടക്കം തയ്യാറെടുപ്പുകൾ, റെംഡെസിവിർ, ഫാവിപിറാവിർ അടക്കം മരുന്നുകളുടെ ലഭ്യത, ആവശ്യമായ വാക്സിന്റെ അളവും വാക്സിന്റെ വിലയും
സംസ്ഥാനങ്ങൾ അറിയിക്കേണ്ടത്:
കൊവിഡ് ചികിത്സയുടെ അടിസ്ഥാനസൗകര്യങ്ങൾ
ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ
അമിക്കസ് ക്യൂറി
കേസിൽ സുപ്രീംകോടതിയെ സഹായിക്കാനുള്ള അമിക്കസ് ക്യൂറിമാരായി മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്തയെയും മീനാക്ഷി അറോറയെയും നിയമിച്ചു. ആദ്യം നിയമിച്ച ഹരീഷ് സാൽവെ മുതിർന്ന അഭിഭാഷകരുടെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |