കൊച്ചി: കൊവിഡ് ബാധിക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും ഓക്സിജൻ ആവശ്യമില്ലാത്തതിനാൽ ദൗർലഭ്യമെന്ന പേരിൽ ആശങ്ക ആവശ്യമില്ലെന്ന് ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.സി.എൻ. മോഹനൻ നായർ. ഓക്‌സിജന്റെ ദൗർലഭ്യം മൂലം മരണമെന്ന് ചർച്ച ചെയ്യപ്പെടുന്നത് സാധാരണ ജനങ്ങളിൽ വളരെ ആശങ്കയും ഭീതിയുമുണ്ടാക്കി. ഇത്രയും പരിഭ്രാന്തി ആവശ്യമില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
85 ശതമാനം രോഗികളിലും കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. 15 ശതമാനം രോഗികളിൽ പലരീതിയിലുള്ള രോഗലക്ഷണങ്ങൾ കാണപ്പെടും. അഞ്ച് ശതമാനം രോഗികൾക്കേ ശ്വാസതടസം പോലുള്ള ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാൻ സാദ്ധ്യതയുള്ളൂ. ഇവർക്കു മാത്രമേ ഓക്‌സിജൻ പിന്തുണയോടെ പ്രത്യേക ചികിത്സ ആവശ്യമായി വരുന്നുള്ളു.
രക്തത്തിലുള്ള ഓക്‌സിജന്റെ അളവിനെ (ഓക്‌സിജൻ സാച്ചുറേഷൻ) പൾസ് ഓക്‌സിമീറ്റർ എന്ന ഉപകരണത്തിന്റെ സഹായത്തോടെ മനസിലാക്കുവാൻ എളുപ്പം സാധിക്കും. സാധാരണ ഇത് 94 ശതമാനമോ മുകളിലോയാണ്. കൊവിഡ് ബാധിരിൽ ഓക്‌സിജൻ സാച്ചുറേഷൻ ലെവൽ 92 ശതമാനത്തിനു മുകളിലാണെങ്കിൽ ഭയപ്പെടേണ്ട ആവശ്യമില്ല. ഇതിൽ കുറവാണെങ്കിൽ ചികിത്സാസഹായം തേടുന്നത് നന്നായിരിക്കും.
വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾ പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് നാലു മണിക്കൂർ ഇടവിട്ട് പരിശോധിക്കുന്നത് നേരത്തെ ചികിത്സ എടുക്കുന്നതിനും രോഗി ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങാതിരിക്കുവാനും വളരെ സഹായിക്കും. 94ശതമാനത്തിനു താഴെ ഓക്‌സിജൻ നിലയുള്ളവർക്ക് ശ്വാസം മുട്ടലുണ്ടായാൽ വൈദ്യസഹായം തേടാൻ മടിക്കരുത്.
കൊവിഡ് പോസിറ്റീവായവർ വീട്ടിലിരുന്ന് നന്നായി വിശ്രമിക്കുക, ഭക്ഷണം കഴിക്കുക,വെള്ളം കുടിക്കുക,പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് ഓക്‌സിജൻ നില പരിശോധിക്കുക, പനി, ദേഹവേദന, ചുമ തുടങ്ങിയ പ്രയാസങ്ങൾക്ക് ഡോക്ടറോട് ചോദിച്ച് മരുന്നുകൾ കഴിക്കുക തുടങ്ങിയ ലളിതമായ മാർഗങ്ങൾ സ്വീകരിച്ചാൽ മതിയാവും. അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |