ഭോപ്പാൽ: രാജ്യം കൊവിഡ് രണ്ടാംതരംഗത്തിന് മുന്നിൽ വീർപ്പു മുട്ടുമ്പോൾ ഒരൊറ്റരോഗികൾ പോലുമില്ലാതെ ഗ്രാമമുണ്ട്. മദ്ധ്യപ്രദേശിലെ ബെതുലിനോട് ചേർന്ന ചിക്കലാർ ഗ്രാമമാണ് കൊവിഡിനെ പടിക്ക് പുറത്ത് നിറുത്തി ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് മദ്ധ്യപ്രദേശിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒന്നുപോലും ഈ ഗ്രാമത്തിൽ നിന്നല്ല.
ഇതിന്റെ ക്രെഡിറ്റ് മുഴുവൻ ഇവിടത്തെ സ്ത്രീകൾക്കാണ്. പുറത്തുനിന്ന് ആരെയും ഇവർ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ല. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി കൊവിഡ് വൈറസിൽനിന്ന് ഗ്രാമത്തെ സുരക്ഷിതമാക്കാൻ ഇവർക്ക് കഴിഞ്ഞു.
വ്യാജ മദ്യവില്പനയിലൂടെ കുപ്രസിദ്ധിയാർജിച്ച നാടാണ് ചിക്കലാർ. എന്നാൽ, സ്ത്രീകൾ മുൻകൈയെടുത്ത് തുടങ്ങിയ നിയന്ത്രണങ്ങൾ ഇവരെ പ്രശസ്തിയിലെത്തിച്ചിരിക്കുന്നു. സാരി ധരിച്ച സ്ത്രീകൾ കൈയിൽ വടിയുമേന്തി ഗ്രാമത്തിന് കാവൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിക്കാൻ റോഡുകൾ മുളകൊണ്ട് കെട്ടി അടച്ചിട്ടുണ്ട്. ഇതിന് സമീപം മുന്നറിയിപ്പ് പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിലുള്ളവർ ആരെങ്കിലും അലക്ഷ്യമായി ചുറ്റിക്കറങ്ങിയാലും ഇവരുടെ കൈവശമുള്ള വടിയുടെ ചൂടറിയും. നാട്ടുകാർക്ക് പുറത്തുപോകാനും വിലക്കുണ്ട്. പുറമെ നിന്നും സാധനങ്ങൾ വാങ്ങാനും മറ്റുമായി രണ്ട് യുവാക്കളെ നിയമിച്ചിട്ടുണ്ട്. ഗ്രാമത്തിന് സമീപം കടന്നുപോകുന്ന സംസ്ഥാനപാതയിലൂടെ വരുന്നവരെയും ഇവർ നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ ഗ്രാമത്തെ വൈറസിൽനിന്ന് രക്ഷിക്കാനാണ് ഇത്തരം കടുത്ത തീരുമാനം എടുത്തതെന്ന് സ്ത്രീകൾ പറയുന്നു. തങ്ങളുടെ കഠിനാദ്ധ്വാനവും അർപ്പണബോധവും ലക്ഷ്യം കാണുന്നുണ്ടെന്ന ആശ്വാസത്തിലാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |