എം.കെ. മുനീറിന്റെയും സി.പി. പ്രമോദിന്റെയും ഹർജികളിൽ
വാക്സിൻ കമ്പനികൾക്കും നോട്ടീസ്
കൊച്ചി: കൊവിഡ് വാക്സിനു വ്യത്യസ്ത വില ഇൗടാക്കാൻ കഴിയും വിധം കേന്ദ്ര സർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതിനെ ചോദ്യം ചെയ്ത് മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം.കെ. മുനീർ, പാലക്കാട് മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥി സി.പി. പ്രമോദ് എന്നിവർ നൽകിയ ഹർജികളിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും വാക്‌സിൻ കമ്പനികളോടും വിശദീകരണം തേടി. ഇവർക്ക് നോട്ടീസ് നൽകാനും ജസ്റ്റിസ് അശോക് മേനോനും ജസ്റ്റിസ് മുരളീ പുരുഷോത്തമനുമടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ഇന്നലെ ഹർജികൾ പരിഗണിക്കവേ, സമാനമായ ഹർജികൾ ഏപ്രിൽ 30ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ ഹർജികളിൽ തീരുമാനമെടുക്കില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് മേയ് ആദ്യവാരം പരിഗണിക്കാൻ മാറ്റി.
45 വയസിനു താഴെയുള്ളവർക്ക് സൗജന്യ വാക്സിൻ നിഷേധിച്ചും വാക്സിനുകൾക്ക് പല വില നിശ്ചയിക്കാൻ അവസരം നൽകിയും ഏപ്രിൽ 21 നാണ് കേന്ദ്ര സർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തിയത്. ഇതു ഭരണഘടനാവിരുദ്ധവും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണെന്നാണ് സി.പി. പ്രമോദിന്റെ ഹർജിയിലെ വാദം. സംസ്ഥാനങ്ങൾക്ക് വാക്സിൻ കേന്ദ്ര സർക്കാരാണ് ലഭ്യമാക്കേണ്ടതെന്നും വാക്സിനു വേണ്ടി സംസ്ഥാനങ്ങൾ വിപണിയിൽ മത്സരിക്കേണ്ടസ്ഥിതി ഉണ്ടാക്കരുതെന്നും ഹർജിയിൽ പറയുന്നു.
എല്ലാവർക്കും വാക്സിൻ സൗജന്യമാക്കണമെന്നാണ് ഡോ. എം.കെ. മുനീറിന്റെ ഹർജിയിലെ ആവശ്യം. കേന്ദ്ര സർക്കാർ വാക്സിൻ നയത്തിൽ വരുത്തിയ മാറ്റം ഭരണഘടനാവിരുദ്ധവും 2005ലെ ദുരന്തനിവാരണനിയമത്തിനു വിരുദ്ധവുമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇന്നലെയാണ് ഡോ. എം.കെ. മുനീർ ഹർജി ഫയൽ ചെയ്തത്. പ്രത്യേകം പരിഗണന നൽകി ഇന്നലെത്തന്നെ ഹർജി കോടതി മുമ്പാകെ എത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |