കൊവിഡ് 2,892 രോഗമുക്തി 1,012 ചികിത്സയിൽ 18,553 ക്വാറന്റൈനിൽ 54,569
തിരുവനന്തപുരം: കൊവിഡ് കുതിപ്പ് കുറയാതെ തലസ്ഥാന ജില്ല. ഇന്നലെ 2,892 പേർക്കാണ് രോഗം ബാധിച്ചത്. 1,012 പേർ രോഗമുക്തരായി.18,553 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3,839 പേരെക്കൂടി നിരീക്ഷണത്തിലാക്കിയതോടെ ക്വാറന്റൈനിലായവരുടെ എണ്ണം 54,569 ആയി. ജനതികമാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യവും തലസ്ഥാനത്ത് ഏറിവരുന്നുണ്ട്.യു.കെയിൽ കണ്ടെത്തിയ വകഭേദമാണ് തലസ്ഥാനത്തും റിപ്പോർട്ട് ചെയ്‌തത്. വകഭേദം സംഭവിച്ച വൈറസ് അതിവേഗം പടരുന്നുണ്ട്. രോഗവ്യാപനം കൂടുന്നതിന് ആനുപാതികമായി മരണസംഖ്യ ഉയരുമെന്ന മുന്നറിയിപ്പും ജില്ലഭരണകൂടം നൽകുന്നു.
ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലും അധികമായി രോഗികളുടെ എണ്ണം ഉയർന്നാൽ കൃത്യമായ ചികിത്സ ലഭിക്കാൻ തടസമുണ്ടായെന്ന് വരും.അത്തരം സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം 20ന് മുകളിലുണ്ടായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 17.5ലേക്ക് എത്തി.കൂടുതൽ പരിശോധന നടത്തിയതിനാലാണ് പോസിറ്റിവിറ്റി നിരക്ക് പെട്ടെന്ന് കുറയാൻ കാരണമെന്ന് ജില്ലാ ആരോഗ്യവിഭാഗം വ്യക്തമാക്കി.ആരോഗ്യ പ്രവർത്തകർക്കിടയിലെ കൊവിഡ് വ്യാപനവും വെല്ലുവിളി ഉയർത്തുന്നുണ്ട്.മതിയായ എണ്ണം ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കാനാകാത്തതും തിരിച്ചടിയാണ്.
നടുവൊടിഞ്ഞ് ഹോട്ടൽ മേഖല
കൊവിഡ് രണ്ടാംതരംഗം പിടിമുറുക്കിയതോടെ ഹോട്ടലുകളും റസ്റ്റോറന്റുകളും വീണ്ടും പ്രതിസന്ധിയിൽ. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം വന്നതോടെ പല ചെറുകിട ഹോട്ടലുകളും അടച്ചിടേണ്ട സ്ഥിതിയിലാണ്. ഹോം ഡെലിവറി സംവിധാനമുള്ള ഹോട്ടലുകളിലാണ് പകുതിയെങ്കിലും കച്ചവടം നടക്കുന്നത്.ഹോം ഡെലിവറി സംവിധാനമില്ലാത്ത ചായക്കടകളും ചെറുകിട സ്റ്റോറുകളും കടുത്ത പ്രതിസന്ധിയിലാണ്.പലരും സർക്കാർ അനുവദിച്ച സമയത്ത് പോലും കടകൾ തുറക്കുന്നില്ല.കച്ചവടം തീരെ ഇല്ലാത്തതിനാൽ കടകൾ തുറക്കുന്നത് നഷ്ടമാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. രാത്രിയിൽ തട്ടുകടകളിൽ ഉപജീവനം പുലർത്തിപ്പോന്നവർ ഇന്ന് മറ്റ് തൊഴിലുകൾ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു.കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും മറ്റ് സംസ്ഥാനങ്ങളിലും ഗൾഫിലും നിന്ന് മടങ്ങിയെത്തിവരുമൊക്കെ സ്വയം തൊഴിൽ എന്ന നിലയിൽ തട്ടുകട തുടങ്ങിയിരുന്നെങ്കിലും ഇതും മതിയാക്കേണ്ട ഗതികേടിലാണ്. തൊഴിലാളികളുടെ ശമ്പളം, ജി.എസ്.ടി അടക്കമുള്ള നികുതികൾ,രജിസ്‌ടേഷൻ ഫീസുകൾ, വാടക, വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവയൊക്കെ കൊടുത്തു കഴിയുമ്പോൾ ഹോട്ടൽ നടത്തിപ്പുകാർക്ക് ഒന്നും കിട്ടുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്.
തുടരണം ജാഗ്രത
കൈകൾ ശുദ്ധിയാക്കുന്നതും സാനിറ്റൈസർ സ്ഥിരമായി ഉപയോഗിക്കുന്നതും തുടരണം. കൃത്യമായി മാസ്‌ക ധരിക്കുക. പറ്റിയാൽ എൻ 95 മാസ്‌ക് തന്നെ ധരിക്കുക. അടച്ചിട്ട സ്ഥലങ്ങളിൽ സമ്പർക്കം ഒഴിവാക്കണം.കൂടിച്ചേരലുകൾ അത് എവിടെയായാലും ഒഴിവാക്കണം. കേരളത്തിൽ കണ്ടെത്തിയതിൽ ഡബിൾ മ്യൂട്ടന്റെ വകഭേദത്തിന് മാത്രമാണ് അല്പമെങ്കിലും വാക്സിനെ ചെറുക്കാൻ കഴിവുള്ളത്. ബാക്കി എല്ലാത്തരം വൈറസ് വകഭേദങ്ങൾക്കും വാക്സിൻ ഫലപ്രദമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പോസിറ്റിവിറ്റി നിരക്ക്
27ന്-17.5
26ന്-22.4
25ന്-18.3
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |