തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിക്കും തിരക്കുമുണ്ടായ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ പുതിയ ക്രമീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പും പൊലീസും. കൃത്യമായ ടൈം സ്ലോട്ട് ലഭിച്ചവരെ മാത്രമാണ് ഇന്നലെ പരിസരത്തേക്ക് കയറ്റിവിട്ടത്. ക്യൂ നിൽക്കാതെ ആളുകൾക്ക് ഇരിക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. നിശ്ചിത സമയം നൽകിയായിരുന്നു ആളുകൾക്ക് പ്രവേശനം.
കൂടുതൽ പൊലീസിനെയും വാക്‌സിനേഷൻ കേന്ദ്രത്തിൽ വിന്യസിച്ചിരുന്നു. ടൈം സ്ലോട്ട് ലഭിച്ചവർക്ക് മാത്രം സ്റ്റേഡിയത്തിന് മുന്നിൽ പുതുതായി തയ്യാറാക്കിയ പന്തലിൽ സജ്ജമാക്കിയ കസേരകളിൽ ഇരിക്കാൻ സൗകര്യമൊരുക്കി. ഇവിടെ വച്ച് ടോക്കൺ നൽകുകയും നമ്പർ അനുസരിച്ച് ക്രമമായി ഇവരെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടുകയുമായിരുന്നു.
സ്റ്റേഡിയത്തിന്റെ ഗാലറിയിലെ കസേരകളിൽ ടോക്കൺ ലഭിച്ചവരെ ഇരുത്തിയശേഷം ഓരോരുത്തരെയായി വിളിച്ചാണ് വാക്‌സിൻ നൽകിയത്. തുടർന്ന് വാക്‌സിൻ നൽകിയവർക്ക് അരമണിക്കൂർ നേരം വിശ്രമിക്കാനും സൗകര്യമൊരുക്കി. ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചത്.
ടൈം സ്ലോട്ട് ലഭിച്ചവർ നിശ്ചിത സമയത്തിൽ മാത്രമെത്തിയാൽ മതിയെന്ന അറിയിപ്പ് നൽകിയതോടെ കൃത്യസമയത്തു മാത്രമേ ഇന്നലെ രജിസ്റ്റർ ചെയ്‌തവർ എത്തിയിരുന്നുള്ളൂ. അല്ലാതെ വന്നവർ ഗേറ്റിന് പുറത്തായി തങ്ങൾക്ക് അനുവദിക്കപ്പെട്ട സമയമാകുന്നതുവരെ കാത്തുനിന്നു. ഇതോടെയാണ് തിരക്കില്ലാതെ വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |