തിരുവനന്തപുരം: ജില്ലയിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ രണ്ടാം ഡോസ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി. ജില്ലയിൽ ബുക്കിംഗ് സ്ലോട്ടുകളും ഓപ്ഷനുകളും ലഭ്യമല്ലെന്നാണ് ആക്ഷേപം. തിരുവനന്തപുരത്തെ പല ആശുപത്രികളിലും കഴിഞ്ഞ ദിവസങ്ങളിൽ മുതിർന്ന പൗരന്മാർ ഉൾപ്പടെ വാക്‌സിൻ കിട്ടാതെ മടങ്ങിയിരുന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയെത്തിയ പലർക്കും ഒരാഴ്ച കഴിഞ്ഞ് വരാനും നിർദ്ദേശം നൽകി. എന്നാൽ തമിഴ്നാട്ടിലെ അതിർത്തിപ്രദേശങ്ങളിൽ ബുക്കിംഗ് ലഭ്യമാണെന്ന് വാക്‌സിനെടുത്തവർ പറയുന്നു.
അതിനിടെ ജിമ്മി ജോർജ് സ്റ്റേഡിയത്തിലുൾപ്പടെ നടത്തിയ മെഗാ വാക്‌സിൻ ക്യാമ്പുകളിൽ അനധികൃതമായി കയറിപ്പയറ്റി ചിലർ വാക്‌സിൻ സ്വീകരിച്ചെന്ന ആരോപണവുമുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെയും വി.ഐ.പി ഡ്യൂട്ടിയുടെയും പേര് പറഞ്ഞാണ് സർക്കാർ ഉദ്യോഗസ്ഥർ പലരും വാക്‌സിനെടുത്തത്. വാക്‌സിന്റെ ദൗർലഭ്യം കാരണമാണ് ബുക്കിംഗ് ചെയ്യാനാകാത്തതെന്നാണ് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ വിശദീകരണം. നിലവിൽ അവശേഷിക്കുന്ന വാക്‌സിനാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിനെത്തുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |